ടെല്‍ അവീവ്: ഇറാന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും എപ്പോള്‍ വേണമെങ്കിലും ചീട്ടുകൊട്ടാരം പോലെ വീഴുമെന്നും ശക്തമായ സന്ദേശവുമായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്. പേര്‍ഷ്യന്‍ ഭാഷയില്‍ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് മൊസാദ് ഈ മുന്നറിയിപ്പ് നല്‍കിയത്.

കൊല്ലപ്പെട്ട ഇറാനിയന്‍ നേതാക്കളുടെ മുഖങ്ങള്‍ ചീട്ടുകളില്‍ പതിപ്പിച്ചതായും, ആ ചീട്ടുകൊട്ടാരം ഓരോന്നായി തകര്‍ന്നു വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നു. ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങാന്‍ ഇറാനിയന്‍ ജനതയെ മൊസാദ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇറാനിലെ സ്‌ഫോടനങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും ചിത്രങ്ങള്‍ എടുക്കാനും ഇസ്രായേലിന് വിവരങ്ങള്‍ കൈമാറാനും ഇറാനിയന്‍ ജനതയോട് മൊസാദ് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലെ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മൊജ്തബ ഖമേനി രക്ഷപ്പെട്ടു

അതേസമയം, ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ പണ്ഡിതസഭ (Assembly of Experts) യോഗം ചേര്‍ന്ന കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് അയത്തൊള്ള ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനി അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പിതാവ് കൊല്ലപ്പെട്ട സമയത്ത് മൊജ്തബ ടെഹ്റാനില്‍ ഉണ്ടായിരുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കര്‍ക്കശ നിലപാടുകാരനായ മൊജ്തബ ഖമേനി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി (IRGC) അടുത്ത ബന്ധമുള്ളയാളാണ്. ഖമനേയിയുടെ പിന്‍ഗാമിയായി മൊജ്തബ അധികരമേല്‍ക്കുമെന്നാണ് സൂചനകള്‍.

കോം (Qom) നഗരത്തിലുള്ള അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സ് കെട്ടിടം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും കെട്ടിടം പൂര്‍ണ്ണമായും നിരപ്പാക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണത്തിന് മുന്‍പ് തന്നെ കെട്ടിടം ഒഴിപ്പിച്ചിരുന്നുവെന്നും ഓണ്‍ലൈന്‍ വഴിയാണ് നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നതെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് അവകാശപ്പെട്ടു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തില്‍ ശനിയാഴ്ചയാണ് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.