ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിയുന്നില്ല. ഇറാനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുഎസ് വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാക്കടലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. ആഭ്യന്തരവിഷയത്തില്‍ അമേരിക്ക ഇടപെടും എന്ന മുന്നറിയിപ്പ് കൂടി ലഭിച്ചതോടെ ഇറാന്‍ വ്യാഴാഴ്ച രാവിലെ വിശദീകരണങ്ങള്‍ ഒന്നുമില്ലാതെ വ്യോമപാത അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് വിമാനവാഹിനിക്കപ്പല്‍ അങ്ങോട്ടോക്ക്് നീങ്ങുന്നത്. മിഡില്‍ ഈസ്റ്റില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. ദക്ഷിണ ചൈനാ കടലില്‍ വിന്യസിച്ചിരുന്ന വിമാനവാഹിനിക്കപ്പല്‍ ഗ്രൂപ്പിനെ മിഡില്‍ ഈസ്റ്റിലേക്ക് പുനര്‍വിന്യസിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് ഉത്തരവിട്ടു.

മിഡില്‍ ഈസ്റ്റിലോ യൂറോപ്പിലോ വിമാനവാഹിനിക്കപ്പലുകള്‍ നിലവില്‍ വിന്യസിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനെയും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പിനെയും ദക്ഷിണ ചൈനാക്കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ പെന്റഗണ്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യുഎസ് കേബിള്‍ ന്യൂസ് നെറ്റ്വര്‍ക്ക് ന്യൂസ്‌നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 28 മുതല്‍ ഇറാനില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രാജ്യത്തുടനീളം ജനകീയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളില്‍ പലതും അക്രമാസക്തമായി മാറിയിരുന്നു. പ്രകടനക്കാരെ തടയാന്‍ സുരക്ഷാ സേന ബലം പ്രയോഗിക്കുകയും, അറസ്റ്റുകള്‍ക്കും പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു. സ്വന്തം ജനങ്ങള്‍ക്കെതിരെ ഇറാന്‍ അക്രമം ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ്. ഇറാനിയന്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചത്.

ഇറാന് വലിയ വെല്ലുവിളി

വര്‍ദ്ധിച്ചുവരുന്ന ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യു.എസ്. സൈനിക നീക്കം. ലോകത്തെ തന്നെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലേക്ക് എത്തുന്നത് ഇറാനു വലിയ വെല്ലുവിളിയാണ്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാമത്തെ നിമിറ്റ്‌സ് ക്ലാസ് (Nimitz-class) വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ഏകദേശം 104,300 ടണ്‍ ഭാരവും 1,092 അടി നീളവുമുള്ള ഈ കപ്പല്‍ രണ്ട് ആണവ റിയാക്ടറുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന എഫ്35 യുദ്ധ വിമാനങ്ങളെ വഹിക്കാന്‍ കഴിയുന്ന ഈ കപ്പല്‍ അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്സ് ക്ലാസില്‍പ്പെടുന്നതാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍ അറേബ്യന്‍ കടലില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതില്‍ 8,000-ത്തോളം സൈനികര്‍ സദാസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ശത്രു കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള എഫ്-35സി (F-35C) ഉള്‍പ്പെടെയുള്ള 70-ഓളം അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഈ കപ്പലിലുണ്ട്. കപ്പലിന് അകമ്പടിയായി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും അത്യാധുനിക അന്തര്‍വാഹിനികളും (Submarines) ഉണ്ടാകും. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ശത്രു ലക്ഷ്യങ്ങളെ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ വലിയ ശേഖരവും ഈ വിന്യാസത്തിന്റെ ഭാഗമാണ്. 30 നോട്ടിന് മുകളില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇതിന് 20 മുതല്‍ 25 വര്‍ഷം വരെ തുടര്‍ച്ചയായി ഇന്ധനം നിറയ്ക്കാതെ പ്രവര്‍ത്തിക്കാനാകും. കപ്പലില്‍ ഏകദേശം 5,600-ഓളം ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

വ്യോമാക്രമണങ്ങള്‍, അന്തര്‍വാഹിനികള്‍, ശത്രു കപ്പലുകള്‍ എന്നിവയില്‍ നിന്ന് പ്രതിരോധിക്കാന്‍ ഈ കപ്പലുകള്‍ക്ക് കഴിയും. കരയിലെ ലക്ഷ്യങ്ങളിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാനും ഇവയ്ക്ക് സാധിക്കും. വിര്‍ജീനിയ-ക്ലാസ്, ലോസ് ഏഞ്ചല്‍സ്-ക്ലാസ് തുടങ്ങിയ ആണവോര്‍ജ്ജ അന്തര്‍വാഹിനികളും സ്‌ട്രൈക്ക് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടേക്കാം. ശത്രു കപ്പലുകളെ രഹസ്യമായി നിരീക്ഷിക്കാനും ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കാനും ഈ അന്തര്‍വാഹിനികള്‍ക്ക് കഴിയും.

സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്‍

ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണങ്ങള്‍ക്കോ അതല്ലെങ്കില്‍ ഭരണനേതൃത്വത്തെ തന്നെ ലക്ഷ്യം വെച്ചുള്ള വലിയ നീക്കങ്ങള്‍ക്കോ അമേരിക്ക മുതിര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍ തങ്ങളുടെ വ്യോമപാത മണിക്കൂറുകളോളം അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. തങ്ങളുടെ മണ്ണിലുള്ള യുഎസ് താവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമോ എന്ന ഭയം ഈ രാജ്യങ്ങള്‍ക്കുണ്ട്.

യു എസിന്റെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റിയത് ഇറാനെതിരെയുള്ള ആക്രമണം തൊട്ടടുത്താണെന്ന സൂചനയായാണ് നിരീക്ഷകര്‍ കാണുന്നത്.

പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങളിലായി 40000 അമേരിക്കന്‍ സൈനികരുണ്ട്. ഇതില്‍ കൂടുതല്‍ ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലാണ്. 10000 യുഎസ് സൈനികര്‍ ഇവടെയുണ്ട് എന്നാണ് കണക്ക്.