വാഷിങ്ടണ്‍: ഇറാനിലെ നിര്‍ണായകമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനോ, ഉപരോധിക്കാനോ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ നീക്കം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വന്‍നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടെഹ്റാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സും അവരുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നയിടമാണ് ഖാര്‍ഗ് ദ്വീപ്. ഈ ദ്വീപ് കൈവശപ്പെടുത്താനോ തടയാനോ ഉള്ള പദ്ധതികള്‍ വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്നതായി നാല് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ആക്‌സിയോസ്' (Axios) റിപ്പോര്‍ട്ട് ചെയ്തു.

ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ 'സി പ്ലാന്‍', ആഗോള എണ്ണവിപണിയില്‍ ആശങ്ക

ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന, രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഹൃദയമായ ഈ ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ ഭരണകൂടത്തിന്റെ എണ്ണ വരുമാനം ഇല്ലാതാക്കുകയാണ് യുഎസ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നതിനുള്ള വിലപേശലായും ഈ ദ്വീപ് പിടിച്ചെടുക്കലിനെ ട്രംപ് ഉപയോഗിച്ചേക്കാം.

ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോര്‍ ക്രൂഡ് ഓയില്‍ ടെര്‍മിനലുകളില്‍ ഒന്നായ, അഞ്ച് മൈല്‍ വിസ്തീര്‍ണ്ണമുള്ള ഇറാന്റെ ഖാര്‍ഗ് ദ്വീപിന് കുറുകെ 'ഓയില്‍ ബൊളിവാര്‍ഡ്' എന്നറിയപ്പെടുന്ന ഒരു റോഡുണ്ട്. പ്രതിദിനം ഏകദേശം ഏഴ് ദശലക്ഷം ബാരല്‍ എണ്ണ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ പാത, ഉപരോധങ്ങള്‍ നേരിടുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയാണ്.

ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് 'ആശങ്കപ്പെടേണ്ടി വരില്ല' എന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജറോഡ് ഏജന്‍ അവകാശപ്പെട്ടു. കാരണം ഇതോടെ ഇറാന്റെ കൈവശമുള്ള മുഴുവന്‍ എണ്ണയും അമേരിക്കയുടെ നിയന്ത്രണത്തിലാകും. 'ഇറാനിലെ ഈ കൂറ്റന്‍ എണ്ണശേഖരം ഭീകരരുടെ കയ്യില്‍ നിന്ന് മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' നാഷണല്‍ എനര്‍ജി ഡോമിനന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ ഏജന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

ലോകത്തെ എണ്ണക്കപ്പല്‍ ഗതാഗതത്തിന് ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള ഊര്‍ജ്ജ-വ്യാപാര മേഖലയില്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിതരണ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായി. കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും കാനഡയും രംഗത്തെത്തിയിട്ടും എണ്ണവില വര്‍ദ്ധനവ് തുടരുകയാണ്. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.1 ശതമാനം വര്‍ധിച്ച് ബാരലിന് 109.85 ഡോളറിലെത്തി.

കഴിഞ്ഞയാഴ്ച നടത്തിയ സൈനിക നീക്കത്തില്‍ ഇറാന്റെ എണ്ണ സ്രോതസ്സുകള്‍ നശിപ്പിക്കാതെ സൈനിക ലക്ഷ്യങ്ങള്‍ മാത്രം തകര്‍ത്തതിന് പിന്നാലെ, ഖാര്‍ഗ് ദ്വീപിലെ എണ്ണ പൈപ്പ് ലൈനുകള്‍ തകര്‍ക്കുമെന്ന് ട്രംപ് തിങ്കളാഴ്ച ഭീഷണി മുഴക്കി. 'അഞ്ച് മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. എല്ലാം അവസാനിക്കും. പക്ഷേ ഭാവിയില്‍ ആ രാജ്യം പുനര്‍നിര്‍മ്മിക്കപ്പെടണം എന്നതുകൊണ്ടാണ് ഞങ്ങള്‍ അത് ചെയ്യാതിരുന്നത്. എന്നാല്‍ അത് എപ്പോഴും അങ്ങനെയാകില്ല,' ട്രംപ് പറഞ്ഞു. 'ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി, ആ പൈപ്പുകള്‍ ഇല്ലാതാകും. പക്ഷേ അത് വീണ്ടും നിര്‍മ്മിക്കാന്‍ ഒരുപാട് കാലമെടുക്കും.'

ചൊവ്വാഴ്ചയും അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിച്ചു. ഖാര്‍ഗ് ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിന് പകരം ദ്വീപ് പിടിച്ചെടുത്ത് നിയന്ത്രണത്തിലാക്കുന്നത് വഴി ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരമായ ആഘാതമുണ്ടാകുന്നത് ഒഴിവാക്കാന്‍ ട്രംപിന് കഴിയുമെന്ന് ജനറല്‍ മക്കെന്‍സി പറഞ്ഞു.

കടല്‍ മാര്‍ഗമുള്ള അക്രമണത്തിലൂടെയോ അല്ലെങ്കില്‍ വ്യോമമാര്‍ഗം എഫ്-35 ബി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചോ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാം. യുദ്ധക്കപ്പലുകളില്‍ നിന്നോ അല്ലെങ്കില്‍ ഗള്‍ഫ് മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളില്‍ നിന്നോ അമേരിക്കയ്ക്ക് ഈ സൈനിക നീക്കം നടത്താന്‍ സാധിക്കും.

എന്നാല്‍, ഇവിടുത്തെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നത് ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്കും ആഗോള വിപണിക്കും വന്‍ പ്രഹരമാകുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മുന്‍ കമാന്‍ഡര്‍ റിട്ടയേര്‍ഡ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി മുന്നറിയിപ്പ് നല്‍കി.

കരയുദ്ധത്തിന് കളമൊരുങ്ങുന്നു

കഴിഞ്ഞ ആഴ്ചാവസാനം, 5,000 മറീനുകളെയും കപ്പല്‍പ്പടയെയും യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിനെയും പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു കരയുദ്ധത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇറാനിലെ ഭരണകൂടത്തെ തകര്‍ക്കാന്‍ കരയുദ്ധം ആവശ്യമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൂചിപ്പിച്ചിട്ട

'അതെ, ഭരണമാറ്റം സാധ്യമാണ്,' നെതന്യാഹു വാര്‍ത്താലേഖകരോട് പറഞ്ഞു. 'ഇതൊരു ഉറപ്പായ കാര്യമാണോ? അല്ല. ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ഒരുക്കുന്ന സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാനിലെ ജനങ്ങളാണ്.'

ഇറാനിലെ പ്രധാന നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുന്നതിന് പകരം തീരത്തിന് പുറത്തുള്ള ദ്വീപുകളില്‍ വിന്യസിക്കുന്നതിലൂടെ, 'ഇറാന്‍ മണ്ണില്‍ അമേരിക്കന്‍ സൈനികരുടെ ബൂട്ട് പതിയില്ല' എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതായി ട്രംപിന് അവകാശപ്പെടാം. ഇറാന്റെ കരഭാഗത്തേക്ക് സൈന്യത്തെ അയക്കുന്നതിനേക്കാള്‍ തന്ത്രപരമായ നേട്ടം ഗള്‍ഫ് മേഖലയിലെ ദ്വീപുകള്‍ പിടിച്ചെടുക്കുന്നതിലൂടെ ലഭിക്കുമെന്ന് മുന്‍ നാവികസേന വൈസ് അഡ്മിറല്‍ ജോണ്‍ മില്ലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ നീക്കം അങ്ങേയറ്റം അപകടകരമാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും എളുപ്പത്തില്‍ ലക്ഷ്യം വെക്കാവുന്ന ദൂരത്തിലാണ് ഈ ദ്വീപുകള്‍ എന്നതാണിതിന് കാരണം. എന്നാല്‍, ഇറാനിലേക്ക് സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് 'ഇല്ല, ഞാന്‍ എവിടെയും സൈന്യത്തെ അയക്കുന്നില്ല, ഇനി അയക്കുകയാണെങ്കില്‍ തന്നെ അത് നിങ്ങളോട് പറയില്ല' എന്നായിരുന്നു ട്രംപിന്റെ നിഗൂഢമായ മറുപടി. വിയറ്റ്‌നാം യുദ്ധം പോലുള്ള സാഹചര്യം ഇറാനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'ഇല്ല, എനിക്ക് ഒന്നിനെയും പേടിയില്ല' എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികള്‍

പുതിയ യുദ്ധങ്ങളില്‍ അമേരിക്കയെ തളച്ചിടില്ലെന്ന വാഗ്ദാനം ലംഘിക്കുന്നത് ട്രംപിന് രാഷ്ട്രീയമായി തിരിച്ചടിയായേക്കാം. ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ആക്രമണം പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ-വാതക സംഭരണശാലകള്‍ തകര്‍ക്കപ്പെടുന്ന ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിച്ചേക്കാം. ഇത് എണ്ണവില കുതിച്ചുയരാനും ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടാനും കാരണമാകും.

ഇറാഖ് യുദ്ധത്തില്‍ നിന്ന് പഠിച്ച പാഠം, ഭാവിയില്‍ സഖ്യകക്ഷിയാകാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുത് എന്നതാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നത് ഇതാദ്യമായല്ല. മുന്‍പ് ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ സൈന്യവും ഇറാന്റെ വരുമാന മാര്‍ഗ്ഗം തടയാന്‍ ഇവിടെ കനത്ത ആക്രമണം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം വെനസ്വേലയുടെ എണ്ണ മേഖലയില്‍ അമേരിക്ക നടത്തിയ ഇടപെടലിന് സമാനമായിരിക്കും ഈ നീക്കമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇറാന്റെ 'എണ്ണ ജീവനാഡി' മുറിക്കുന്നത് ഭരണകൂടത്തെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുമെങ്കിലും, അമേരിക്കന്‍ സൈന്യം അവിടെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരിക്കും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.