കോഴിക്കോട്: ദേശീയ പണിമുടക്കുകള്‍ കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ പണിമുടക്ക് എന്ന് പറയുമ്പോള്‍ കേരളമല്ലാത്ത ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തില്‍ എല്ലാം അടച്ചിടുന്ന അവസ്ഥയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണിമുടക്കിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതി കാലഹരണപ്പെട്ടതാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. 'നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോയാല്‍ ഇങ്ങനെ ഒരു പണിമുടക്ക് നടക്കുന്നതേ അറിയില്ല. കര്‍ണാടകയിലോ മഹാരാഷ്ട്രയിലോ ഡല്‍ഹിയിലോ പോലും ജനജീവിതം സ്തംഭിക്കുന്നില്ല. പിന്നെന്തിനാണ് കേരളത്തില്‍ മാത്രം ഇത് ബന്ദിന് സമാനമാക്കുന്നത്?' സതീശന്‍ ചോദിച്ചു. ഇത്തരം രീതികള്‍ മാറ്റുന്നതിനെക്കുറിച്ച് കേരളത്തില്‍ ഒരു പൊതുചര്‍ച്ച നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളിലും ത്രിപുരയിലും ഭരണമുണ്ടായിരുന്നപ്പോള്‍ സി.പി.എം ഇത്തരത്തില്‍ പണിമുടക്ക് നടത്തിയിരുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഏത് ആവശ്യത്തിനാണ് സമരം ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിയുന്നില്ല. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരമുറകള്‍ കാലഹരണപ്പെട്ടതാണെന്നും യു.ഡി.എഫിന് ഇതില്‍ മാറ്റം വേണമെന്ന അഭിപ്രായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്ക് വിഷയങ്ങള്‍ ജാഥയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന് താക്കീതായി സിഐടിയു ഉള്‍പ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോ?ഗമിക്കുകയാണ്. കേരളത്തില്‍ ബന്ദായി മാറി. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് അണിനിരക്കുന്നത്. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്.

ഇന്ത്യന്‍ സമരചരിത്രത്തിലെ പുതിയ അധ്യായമായി പണിമുടക്ക് മാറുമെന്നാണ് സമര സമതി പറയുന്ന. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് സമരം ശക്തമായി ഉള്ളത്. ദേശീയ പണിമുടക്ക് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നത് ഈ സാഹചര്യത്തിലാണ് ചര്‍ച്ചയാകുന്നത്.