ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണക്കാരായ ജനങ്ങളുടെയും ചെറുകിട സംരംഭകരുടെയും ജീവിതം സുഗമമാക്കുന്നതിനും നിയമക്കുരുക്കുകള്‍ ലഘൂകരിക്കുന്നതിനുമുള്ള നിര്‍ണ്ണായക ചുവടുവെപ്പുമായി കേന്ദ്രസര്‍ക്കാര്‍. ചെറുകിട നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനുമുള്ള 79 കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള 'ജന്‍വിശ്വാസ്' ഭേദഗതി ബില്‍ 2026 അതിനിര്‍ണ്ണായകമാണ്. ഇതോടെ അഞ്ചു കോടിയോളം വരുന്ന ചെറുകിട കേസുകള്‍ക്ക് പരിഹാരമാകുമെന്നും നീതിന്യായ വ്യവസ്ഥയിലെ ഭാരം കുറയുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ആകെ 784 ഭേദഗതികളാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതില്‍ ആയിരത്തിലേറെ കുറ്റകൃത്യങ്ങളെ കുറ്റവിമുക്തമാക്കാനും വ്യവസ്ഥയുണ്ട്. കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ ഒഴിവാക്കി ജനവിശ്വാസത്തിലധിഷ്ഠിതമായ ഒരു ഭരണസംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ നിയമപരമായ നൂലാമാലകള്‍ കുറയ്ക്കാന്‍ ഈ ബില്‍ സഹായിക്കും.

മോട്ടോര്‍ വാഹന നിയമത്തിലാണ് ജനങ്ങള്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന പ്രധാന മാറ്റങ്ങള്‍ വരുന്നത്. പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നാലും 30 ദിവസം വരെ അത് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും. നിലവില്‍ കാലാവധി കഴിഞ്ഞാലുടന്‍ ലൈസന്‍സ് അസാധുവാകുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും. ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ പുതുക്കിയാല്‍, കാലാവധി തീര്‍ന്ന തീയതി മുതല്‍ തന്നെ പുതുക്കല്‍ ഫലപ്രദമാകുമെന്നതും ശ്രദ്ധേയമായ മാറ്റമാണ്.

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാല്‍ നേരത്തെ ജയില്‍ ശിക്ഷയും 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഉണ്ടായിരുന്നത്. പുതിയ നിയമപ്രകാരം ഇതിലെ ജയില്‍ശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കി. പകരം ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമായി നിജപ്പെടുത്തി. ഇതോടൊപ്പം ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 5000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗം ഭേദഗതികളും കൊണ്ടുവന്നിരിക്കുന്നത്. വ്യാപാര സൗകര്യം വര്‍ദ്ധിപ്പിക്കാനായി 717 ഭേദഗതികളും ജനജീവിതം മെച്ചപ്പെടുത്താനായി 67 ഭേദഗതികളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിസ്സാരമായ നിയമലംഘനങ്ങള്‍ക്ക് ബിസിനസ്സുകാരെ ക്രിമിനല്‍ നടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിക്ഷേപങ്ങളെ ബാധിക്കുമെന്നതിനാലാണ് ശിക്ഷാവിധികള്‍ ഏകീകരിച്ചതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴകള്‍ പരിഷ്‌കരിക്കുകയും അപ്പീല്‍ അഥോറിറ്റികള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് വാണിജ്യവ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ് പറഞ്ഞു. നിസ്സാരമായ കുറ്റങ്ങള്‍ മാത്രമാണ് കുറ്റവിമുക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെലക്ട് കമ്മിറ്റിക്ക് വിട്ട ബില്ലില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. ഇത് രാജ്യത്തെ നീതിന്യായ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അഴിമതി പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ബില്ലെന്നും നിയമസംവിധാനത്തെ ഇത് ദുര്‍ബ്ബലപ്പെടുത്തുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോര്‍പ്പറേറ്റുകളുടെ നിയമലംഘനങ്ങളെ സാധാരണവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതിയും വഞ്ചനയും തടയുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലാതാകുന്നത് നിയമവാഴ്ചയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് അംഗം കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.

പ്രതിപക്ഷ അംഗം കെ. കാവ്യ കൊണ്ടുവന്ന ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ തയ്യാറാക്കിയതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അനാവശ്യമായ കോടതി നടപടികള്‍ കുറയുന്നത് വഴി നീതി ലഭ്യമാക്കുന്നത് വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം ഉറപ്പിച്ചു പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബില്ലിനെ സ്വാഗതം ചെയ്തു. മോദി സര്‍ക്കാരിന്റെ 'പുതിയ ഇന്ത്യ' എന്ന കാഴ്ചപ്പാടിലേക്കുള്ള വലിയ ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിയമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നതിലൂടെ ബിസിനസ്സുകാര്‍ക്കും സാധാരണക്കാര്‍ക്കും സമാധാനപരമായി മുന്നോട്ടുപോകാന്‍ കഴിയും. പീഡന സ്വഭാവമുള്ള നിയമപരമായ ഇടപെടലുകള്‍ കുറയ്ക്കാന്‍ പുതിയ ഭേദഗതികള്‍ സഹായിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഭേദഗതികള്‍ വരുന്നതോടെ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ചെറിയ കേസുകളില്‍ തീരുമാനമാകും. ക്രിമിനല്‍ കോടതികളുടെ ഭാരം കുറയ്ക്കാനും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ജുഡീഷ്യറിക്ക് അവസരം നല്‍കും. വിശ്വാസത്തിലധിഷ്ഠിതമായ ഭരണം എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് 23 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 79 നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്.

വിവിധ വകുപ്പുകളിലെ പിഴത്തുകകള്‍ കുറ്റത്തിന്റെ തോതനുസരിച്ച് പുനര്‍നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തിക നിയമലംഘനങ്ങളിലും വ്യാപാര നിയമങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അനാവശ്യ ഭയമില്ലാതെ ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം ഇതിലൂടെ സംജാതമാകുമെന്നും സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെടുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഇന്ന് പ്രസക്തിയില്ലാത്തതുമായ പല ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും ബില്ലിലൂടെ നീക്കം ചെയ്യപ്പെട്ടു. ജനങ്ങളുടെ അറിവില്ലായ്മ മൂലം സംഭവിക്കുന്ന ചെറിയ പിഴവുകള്‍ക്ക് പോലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഒഴിവാക്കാനായത് വലിയ വിജയമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണന്‍സ് കൂടുതല്‍ ലളിതമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന സൂചനയാണ് ജന്‍വിശ്വാസ് ബില്‍ നല്‍കുന്നത്.

വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാല്‍ ജയില്‍ ശിക്ഷയും 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ജയില്‍ശിക്ഷ ഒഴിവാക്കി ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാക്കി. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 5000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും.