- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിക്ഷേപകരെ ആകർഷിച്ചത് ഉയർന്ന പലിശ വാഗ്ദാനം നൽകി; ഓഡിറ്റ് റിപ്പോർട്ടിൽ പുറത്ത് വന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്; തുകയോ പലിശയോ ലഭിക്കാതായതോടെ നിയമ നടപടിക്കൊരുങ്ങി നിക്ഷേപകർ; സൊസൈറ്റി സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ കേസ്; സാമ്പത്തിക ക്രമക്കേടിൽ മുങ്ങി കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽ സഹകരണ സൊസൈറ്റി
കണ്ണൂർ: കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽ സൊസൈറ്റിയിൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. സൊസൈറ്റിയിൽ 8 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് സൂചന. നിക്ഷേപ തുകയും പലിശയും ആവശ്യപ്പെട്ട് നിരവധി പേരാണ് മാസങ്ങളായി സൊസൈറ്റി കയറിയിറങ്ങുന്നത്. എന്നാൽ ഇവർക്ക് വ്യക്തമായൊരു നടപടി നൽകാൻ പോലും സൊസൈറ്റിയുടെ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ നിക്ഷേപക കൂട്ടായ്മ തീരുമാനമെടുത്തിരിക്കുകയാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
കണ്ണൂർ ചക്കരക്കൽ പോലീസാണ് കേസെടുത്തത്. സൊസൈറ്റിയുടെ സെക്രട്ടറിയായ ഇ.കെ ഷാജി, അറ്റൻഡറായ കെ.കെ ഷൈലജ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ വത്സരാജ് പി.വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇ.കെ ഷാജി 7,83,98,121 രൂപയും, കെ.കെ ഷൈലജ 21,00,530 രൂപയും തട്ടിയതായാണ് പരാതിയിൽ പറയുന്നത്. നിക്ഷേപക തുക ലഭിക്കാതായതോടെയാണ് നിക്ഷേപകർ പോലീസിനെ സമീപിച്ചിരിക്കുന്നത്. അതേസമയം കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. ബാങ്കിന്റെ പ്രസിഡന്റ് കെപിസിസി മെംബർ കൂടിയായ കെ.സി.മുഹമ്മദ് ഫൈസലായിരുന്നു.
തട്ടിപ്പ് പുറത്ത് വന്നതോടെ ഫൈസലിനെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പിൽ കെ.സി.മുഹമ്മദ് ഫൈസലിനെതിരെ നിലവിൽ തെളിവുകൾ ഒന്നുമില്ല. കഴിഞ്ഞ വർഷം സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് വ്യാപകമായ രീതിയിൽ ഫണ്ട് വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്. ഇതറിഞ്ഞ നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയത് വലിയ പ്രശ്നമായിരുന്നു. സംഘം സെക്രട്ടറി കൃത്യമായ രേഖകളില്ലാതെ വ്യാപകമായി ലോൺ അനുവദിച്ചിരുന്നതായും സ്വന്തം നിലയ്ക്ക് സ്വത്തുക്കൾ വാങ്ങികൂട്ടിയതായും ഭരണസമിതി കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
സഹകരണ വകുപ്പ് റെജിസ്ട്രർ സംഘം സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സൊസൈറ്റിയുടെ ക്രമക്കേടുകൾ പുറത്ത് വന്നതോടെ നിക്ഷേപകർ ആശങ്കയിലായി. ഇവരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയാൻ പോലും ഭരണസമിതി അംഗങ്ങൾക്ക് കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. എപ്പോൾ, എങ്ങനെ ഇത്രയും വലിയ തുക തിരികെ നൽകുമെന്നായിരുന്നു ഭൂരിഭാഗം നിക്ഷേപകരുടെയും ആശങ്ക. ഓഡിറ്റിങ് സമയം ഇടപാടുകാരെ വിളിച്ചപ്പോഴാണ് പലരും ലോണിന്റെ കാര്യം അറിയുന്നത്. നിക്ഷേപകർക്ക് അവർ നിക്ഷേപിച്ച തുകയ്ക്ക് തുല്യമായ ബോണ്ട് നൽകിയെങ്കിലും സൊസൈറ്റി രേഖയിൽ നിക്ഷേപത്തുകയുടെ നാലിലൊന്ന് തുക പോലും രേഖപ്പെടുത്താതെയും തട്ടിപ്പ് നടന്നതായി നിക്ഷേപകർ പറഞ്ഞിരുന്നു.
അതേസമയം, സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായി ജോ.റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം സൊസൈറ്റിയിൽ എത്തി പരിശോധന നടത്തിയിരുന്നു. ഏതൊക്കെ രീതിയിലാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളത് എന്നും ഭരണസമിതി, സെക്രട്ടറി, മറ്റു ജീവനക്കാർ എന്നിവർക്കുള്ള പങ്കും സംഘം പരിശോധിച്ചിരുന്നു. ഉയർന്ന പലിശ വാഗ്ദാനം നൽകിയാണ് കൂടുതൽ നിക്ഷേപകരെ ഇവിടേക്ക് ആകർഷിച്ചത്.
നിക്ഷേപകരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് അനുഭാവികളാണ്. വലിയ തട്ടിപ്പ് നടന്നിട്ടും പാർട്ടി തലത്തിൽ സ്വീകരിച്ച നടപടി ഇടപാടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും ഭരണസമിതി അറിയാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നുമാണു നിക്ഷേപകരുടെ ആരോപണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി നിക്ഷേപകർ പ്രതിഷേധവുമായി സൊസൈറ്റിയിലെത്തി. എന്നാൽ ഭരണ സമിതിയുടെ നിരുത്തരവാദപരമായ നിലപാടാണ് നിയപടികളിലേക്ക് കടക്കാൻ കാരണമായതെന്നാണ് നിക്ഷേപകർ പറയുന്നത്.