ദോഹ: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ചുമലയാളികളും. വിനോദ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത് 14 മലയാളികളാണ്. അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന് കെനിയയിലേക്ക് പോയ വിനോദ യാത്ര സംഘമാണ്. പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ ആകെ ആറുപേരാണ് മരിച്ചത്.

പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.

സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

14 മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ടിയിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്