ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍. പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സാണ് ഇതുപ്രഖ്യാപിച്ചത്. തെക്കന്‍ ഇസ്രയേലില്‍, ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ ആക്രമണം നടത്തിയതിന്് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ കടുത്ത പ്രഖ്യാപനം.

' ഇസ്രയേല്‍ രാജ്യത്തിന്റെ നാശമാണ് ഖമനയി ലക്ഷ്യമായി കാണുന്നത്. അത്തരമൊരാള്‍ ജീവനോടെയിരിക്കാന്‍ പാടില്ല', കാറ്റ്‌സ് പറഞ്ഞു. ആധുനിക ഹിറ്റ്‌ലറാണ് ഖമനയി എന്നാണ് കാറ്റ്‌സ് വിശേഷിപ്പിച്ചത്.

' ഇറാനെ പൊലൊരു രാജ്യത്തെ നയിക്കുന്ന സ്വേച്ഛാധിപതിയായ ഖമനയി ഇസ്രയേലിന്റെ നശീകരണമാണ് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ ഞാന്‍ നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയ്ത സാഹചര്യവുമായാണ് താരതമ്യം ചെയ്യുന്നത്. അക്കാലത്ത് ഇസ്രയേല്‍ നിലനില്‍ക്കുകയും ശക്തമായ ഐഡിഎഫ് ഉണ്ടാകുകയും ചെയ്തിരുന്നെങ്കില്‍ ജൂതരുടെ ശത്രുവായ ഹിറ്റ്‌ലര്‍ ഒളിച്ചിരിക്കുന്ന ബങ്കറില്‍ പോയി പിടികൂടി വകവരുത്തിയേനെ. നിലവിലെ സാഹചര്യവും സമാനമാണ്. ഖമനയി ആധുനിക ഹിറ്റ്‌ലറാണ്'- ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു.

ഇറാനിലെ ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലേക്ക് ഇറാന്‍ തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി.

ആശുപത്രി കെട്ടിടത്തിന് സാരമായ തകരാര്‍ സംഭവിച്ചതായാണ് ഡ്രോണ്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നപ്പോള്‍ ജനാലകള്‍ പൊട്ടിത്തെറിച്ച് പോയി. ഏതാനും ദിവസം മുമ്പ് കെട്ടിടം ഒഴിപ്പിച്ചിരുന്നെങ്കിലും ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

നയതന്ത്ര പരിഹാരം വേണമെന്ന് റഷ്യയും ചൈനയും

റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമിര്‍ പുട്ടിനും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പ്രശ്‌നത്തിന് നയതന്ത്ര പരിഹാരത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക യുദ്ധത്തില്‍ ഇടപെടരുതെന്നാണ് ഇരുനേതാക്കളും പരോക്ഷമായി ആവശ്യപ്പെടുന്നത്.

അതേസമയം, നിരുപാധികം കീഴടങ്ങാനുള്ള തന്റെ നിര്‍ദ്ദേശത്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി പുല്ലുവില കല്‍പ്പിച്ചതോടെ, വരും ദിവസങ്ങളില്‍ ടെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഡൊണള്‍ഡ് ട്രംപും, അദ്ദേഹത്തിന്റെ ഉന്നത സൈനിക ജനറല്‍മാരും. ആക്രമണത്തിന് ഇതുവരെ പച്ചക്കൊടി വീശിയില്ലെങ്കിലും, വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉന്നത ജനറല്‍മാരുമായി ട്രംപ് കൂടിയാലോചന നടത്തി.

ഇറാന്റെ അതീവസുരക്ഷയുള്ള കോട്ട പോലെ കാക്കുന്ന ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് പദ്ധതികളില്‍ ഒന്ന്. ബി-2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അയച്ച് 30,000 പൗണ്ട് ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിക്കാനാണ് നീക്കം. ഇറാനിലെ ഏറ്റവും വലിയ ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ നിലയം ആക്രമിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.