കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും കിട്ടുന്ന പരിഗണന നാട്ടില്‍ പാട്ടാണ്. ജയിലിനുളളിലെ അനിയന്ത്രിതമായ മൊബൈല്‍ ഉപയോഗം മുതല്‍ സ്വര്‍ണം പൊട്ടിക്കല്‍ ക്വട്ടേഷന്‍ വരെ അതുനീളുന്നു. തലശേരി കോടതിയില്‍ പോയി വരുന്ന വഴി ടിപി വധക്കേസ് പ്രതി കൊടി സുനിക്കും മറ്റുപ്രതികള്‍ക്കും മദ്യം കഴിക്കാന്‍ പൊലീസ് ഒത്താശ ചെയ്തതിന് മൂന്നു സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസിനെ കാവല്‍ നിര്‍ത്തി കൊടി സുനിയും സംഘവും തലേശരി വിക്ടോറിയ ഹോട്ടല്‍ മുറ്റത്ത് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഒരുമറയുമില്ലാതെ പരസ്യമായിട്ടായിരുന്നു മദ്യപാനം. കോടതിയില്‍ നിന്ന് തിരികെ പോകുമ്പോളാണ് സംഘത്തിന് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിക്കാന്‍ കയറിയ വിക്ടോറിയ ഹോട്ടലില്‍ വെച്ച് പ്രതികള്‍ക്ക് മദ്യം കഴിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചതോടെയാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ പൊലിസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ ഇതിന് മുന്‍പ് പുറത്തുവരികയും വിവാദമാകുകയും ചെയ്തിട്ടുണ്ട്. കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നതില്‍ കൊടി സുനിക്കും ഷാഫിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. വാര്‍ത്താചാനലുകളാണ് സ്വര്‍ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സാപ്പ് ശബ്ദരേഖ പുറത്തുവിട്ടത്. കൊടി സുനിയും ഷാഫിയും പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നുവെന്നാണ് ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്.

കൊടി സുനിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ നിന്ന് 30 ദിവസത്തേക്ക് സുനി പുറത്തിറങ്ങിയത് അമ്മയുടെ അപേക്ഷ പരിഗണിച്ചുള്ള ജയില്‍ ഡിജിപിയുടെ നടപടിയിലായിരുന്നു,