കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഫിലിപ്പ് രാജി വച്ചു. വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച് സി.പി.എമ്മില്‍ നിന്ന് രാജി വച്ച് യു.ഡി.എഫിനൊപ്പം ചേര്‍ന്ന് സൂസന്‍ ഫിലിപ്പ് പ്രസിഡന്റാവുകയായിരുന്നു. സി.പി.എമ്മിലേക്ക് മടങ്ങാനാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം.

അയിരൂര്‍ ഇടക്കാട് ഡിവിഷന്‍ പ്രതിനിധി ആയിരുന്ന ഇവര്‍ക്ക് പ്ലാങ്കമണ്‍ സീറ്റ് സി.പി.എം വാഗ്ദാനം ചെയ്തതായി അറിയുന്നു. പ്രസിഡന്റിന്റെ രാജി ബ്ലോക്ക് പഞ്ചായത്തിലെ ഇരുമുന്നണികളില്‍ നിന്നുള്ള പ്രതിനിധികളും അറിയുന്നത് വൈകിയാണ്.കൂറുമാറ്റത്തിലൂടെ എല്‍.ഡി.എഫ് നേടിയ ഭരണം ഇതേ നാണയത്തില്‍ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിലാണ് യു.ഡി എഫ് കഴിഞ്ഞ മാര്‍ച്ചില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എല്‍.ഡി.എഫ്.പ്രതിനിധികളായിരുന്ന പ്രസിഡന്റ് കെ.കെ.വത്സല, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്നിവര്‍ പുറത്തായിരുന്നു. ഇത് പാസായതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് അന്ന് അവിശ്വാസത്തില്‍ യു.ഡി.എഫിനൊപ്പം നിന്ന സൂസനെ പ്രസിഡന്റാക്കിയത്.

യു.ഡി.എഫ് അവിശ്വാസം പിന്തുണച്ച ജെസിയെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന സൂസന് എതിരെ വിപ്പ് ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിയുണ്ട്. ഇതില്‍ നിന്നും ഒഴിവാകാന്‍ കൂടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉള്ള രാജി എന്നും പറയുന്നുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് വിട്ടപ്പോള്‍ വീണ്ടും മത്സരിക്കാന്‍ യു.ഡി.എഫിനൊപ്പം അവസരം വാഗ്ദാനം ചെയ്തിരുന്നത്രെ. ഇതില്‍ നിന്നും ഇവര്‍ പിന്നോട്ട് പോയതാണ് അവസാന സമയമുള്ള രാജിക്ക് കാരണം എന്നും പറയുന്നു.