പാലാ: മാതൃവിയോഗം ജീവിതത്തിലുണ്ടാക്കിയ ശൂന്യത രാഷ്ട്രീയത്തിലൂടെ നികത്താന്‍ ശ്രമിച്ച യുവതിയായിരുന്നു ജിസ്മോള്‍ തോമസ്. പഞ്ചായത്ത് തലത്തില്‍ അതിജീവനത്തിന്റെ രാഷ്ട്രീയം എഴുതിയതും ജനങ്ങളുടെ വിശ്വാസം നേടിയതുമൊക്കെയായി പങ്കിട്ട ജീവിതം ഒടുവില്‍ ഒരു ദുരന്തവാര്‍ത്തയായി. മക്കളായ നേഹയെയും പൊന്നുനെയും കൂടെ ചേര്‍ന്ന് മീനച്ചിലാറ്റില്‍ ചാടിയ ദു:ഖകരമായ അന്ത്യയാത്രയില്‍ അവസാനിച്ച ജീവിതം.

2017ല്‍ ആണ്ടൂര്‍ കവലയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ അമ്മ ലിസി തോമസ് മരിച്ചപ്പോഴായിരുന്നു ജിസ്മോള്‍ രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയത്. അമ്മയായിരുന്നു മുത്തോലി തെക്കുംമുറി വാര്‍ഡിന്റെ പ്രിയപ്പെട്ട അംഗം. അമ്മയുടെ സ്മരണയിലേക്ക് കടന്ന്, ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജിസ്മോള്‍ വിജയിച്ചു. 2018-ല്‍ പഞ്ചായത്ത് അംഗവും, 2019-20 കാലഘട്ടത്തില്‍ പ്രസിഡന്റുമായി.

പ്രധാനമായ രാഷ്ട്രീയ വളര്‍ച്ചയ്ക്കിടയിലായിരുന്നു വിവാഹം. അതിനുശേഷം സജീവ രാഷ്ട്രീയ രംഗത്ത് നിന്ന് ഒഴിഞ്ഞ ജിസ്മോള്‍, പാലായിലും ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. അമ്മയുടെ വിയോഗത്തോടെ തനിച്ചായ പിതാവ് സഹോദരങ്ങള്‍ക്കൊപ്പം യുകെയിലേക്ക് പോയി. മാര്‍ച്ച് 29 നാണ് ജിസ്‌മോളുടെ അച്ഛന്‍ തോമസ് യുകെയിലേക്ക് പോയത്. ജിസ്‌മോളുടെ സഹോദരങ്ങള്‍ രണ്ട് പേരും യുകെയിലാണ്.

ഇന്നലെയാണ് മീനച്ചിലാറ്റില്‍ ചാടി ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ്(34) മക്കളായ നേഹ(5), പൊന്നു(2) എന്നിവര്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പേരൂര്‍ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ച് വരികയാണ്. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ വ്യക്തഗത മാനസിക സമ്മര്‍ദ്ദങ്ങളോ മറ്റേതെങ്കിലും കാരണങ്ങളോ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.