തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും ഫോണ്‍സംഭാഷണത്തില്‍ പരാമര്‍ശം നടത്തിയ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ഇത് സംബന്ധിച്ച് അധ്യക്ഷന്‍ സണ്ണി ജോസഫ് വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. പാലോട് രവിയുടെ പരാമര്‍ശം ഗൗരവമുള്ളതാണെന്നും എഐസിസി നേതൃത്വവുമായും സംസ്ഥാന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യുകയാണ് എന്നുമായിരുന്നു അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. രവിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് സംസാരിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുകൊണ്ടൊന്നും തകരുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലെന്നാണ് കെപിസിസി മറുപടി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് പാലോട് രവി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നല്‍കിയതെന്ന് പാലോട് രവി പറഞ്ഞു. താന്‍ പറഞ്ഞത് എന്തെന്ന് അണികള്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകള്‍ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങള്‍ക്ക് നല്‍കുന്നതാണ്.

പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കില്‍ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താന്‍ പറഞ്ഞ ഫോണ്‍ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്തതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകള്‍ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നല്‍കുന്നതാണെന്നും പാലോട് രവി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നുമായിരുന്നു പാലോട് രവി ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ഇതോടെ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നും മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

ശബ്ദരേഖ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാലോട് രവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവനേതാക്കളും രംഗത്തുവന്നിട്ടുണ്ട്. എടുക്കാച്ചരക്ക് എന്നത് കണ്ണാടിയില്‍ നോക്കി പറയുന്നതാണ് നല്ലതെന്നായിരുന്നു കെഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് വിമര്‍ശിച്ചത്. പാര്‍ട്ടിയാണ് വലുത് പാലോട് അല്ല. പ്രവര്‍ത്തകരെ മാനിച്ച് പുറത്തിടണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ പ്രതികരിച്ചിരിക്കുന്നത്.