കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സൈബറിടങ്ങളില്‍ വന്‍ പ്രചാരണ യുദ്ധത്തിന് തുടക്കമിട്ട് ഇടതും വലതും. പത്ത് വര്‍ഷം മുന്‍പുള്ള യുഡിഎഫ് ഭരണകാലത്തെ വിവാദങ്ങളും വീഴ്ചകളും ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് പുറത്തിറക്കിയ 'മകനെ തിരിച്ചുവരല്ലേ' എന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയുന്നത്.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

യുഡിഎഫ് കാലത്തെ 'ഇരുണ്ട കാലം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് ഈ കാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റില്‍ 21 ഉപപേജുകളിലായി പഴയകാല വിവാദങ്ങളെ കുറിച്ചുള്ള വീഡിയോകളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗെയില്‍ പദ്ധതി, സോളാര്‍ അഴിമതി, പവര്‍കട്ട്, ലോഡ്ഷെഡിംഗ്, കെഎസ്ആര്‍ടിസിയിലെ വെല്ലുവിളികള്‍, ബാര്‍കോഴ തുടങ്ങിയ പ്രധാന വിവാദങ്ങളെല്ലാം സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിലെ പോരായ്മകളും, ഗെയില്‍, ദേശീയപാത വികസനം എന്നിവയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും യുഡിഎഫ് ഭരണകാലഘട്ടവുമായി താരതമ്യം ചെയ്താണ് വെബ്‌സൈറ്റ് വിവരങ്ങള്‍ നല്‍കുന്നത്. രണ്ട് പ്രധാന പേജുകളിലായി 21 ഉപപേജുകളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്. ഓരോ ഉപപേജും തുറക്കുമ്പോള്‍, അതാത് വിഷയങ്ങളെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ റിപ്പോര്‍ട്ടുകളുടെ ലിങ്കുകളും ലഭ്യമാകും.

https://irundakalam.com/

'കടക്ക് പുറത്ത്' എന്ന് യുഡിഎഫ്


എല്‍ഡിഎഫിന്റെ നീക്കത്തിന് മുന്‍പേ തന്നെ യുഡിഎഫും സമാനമായ രീതിയില്‍ സൈബര്‍ പ്രചാരണം ആരംഭിച്ചിരുന്നു. 'പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത് - ഇനി 90 ദിനങ്ങള്‍ മാത്രം' എന്ന വാചകത്തോടെയാണ് യുഡിഎഫ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതുള്‍പ്പെടെയുള്ള സര്‍ക്കാരിനെതിരായ ജനവികാരം രേഖപ്പെടുത്താന്‍ യുഡിഎഫ് സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഗോദയില്‍ 'ഓര്‍മ്മപ്പെടുത്തലുകള്‍'

അഴിമതിയും ഭരണപരാജയവും ഇരുപക്ഷവും പരസ്പരം ആയുധമാക്കുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പഴയകാല സംഭവങ്ങള്‍ കുത്തിപ്പൊക്കുകയാണ് ഇരു മുന്നണികളും. എല്‍ഡിഎഫ് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് നവകേരള സര്‍വേയുടെ കാര്യത്തില്‍ ലഭിച്ച തിരിച്ചടി യുഡിഎഫ് ആഘോഷിക്കുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങള്‍ കാട്ടി എല്‍ഡിഎഫ് പ്രതിരോധം തീര്‍ക്കുന്നു.