കണ്ണൂര്‍: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പിന്തുണച്ചു സിപിഎം. പതിവുപോലെ കോടതി കുറ്റക്കാരെന്ന് കണ്ടത്തിയവര്‍ തെറ്റുകാരല്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ പിഎം മനോരാജ് അടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കണ്ടത്തിയതോടയാണ് കോടതി ഇവരെ പിന്തുണക്കാന്‍ സിപിഎം തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി എം വി ജയരാജന്‍ രംഗത്തെത്തി.

സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിഝിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേര്‍ക്കുകയെന്നും ജയരാജന്‍ ചോദിച്ചു.

കേസിലെ പ്രതികളില്‍ ഒരാള്‍ എഴുനേറ്റു നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന രോഗിയാണെന്നും ജയരാജന്‍ പറഞ്ഞു. മറ്റു പ്രതികളില്‍ പലരും രോഗാവസ്ഥയിലാണെന്നുമാണ് ജയരാജന്‍ പറഞ്ഞത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകനായിരുന്ന സൂരജിനെ കൊന്ന കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തല്‍. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വിധിക്കാനിരിക്കയാണ്. ഇതിനിടെയാണ് പിന്തുണയുമായി എം വി ജയരാജന്‍ രംഗത്തുവന്നത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ടിപി വധക്കേസിലെ പ്രതി ടി കെ രജീഷും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ പിഎം മനോരാജും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി നേരത്തെ മരിച്ചിരുന്നു. ടിപി കൊലക്കേസിലെ പ്രധാന പ്രതി ടി കെ രജീഷ് കൂത്തുപറമ്പ് സ്വദേശി പി എം മനോരാജ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. സിപിഎം പ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനുമാണ് നാരായണന്‍ എന്ന് വിളിക്കുന്ന മനോരാജ്. ഏഴ് മുതല്‍ 9 വരെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് തെളിഞ്ഞത്.

2005 ഓഗസ്റ്റ് മാസത്തിലാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സൂരജിനെ മുഴപ്പിലങ്ങാട് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ ആദ്യം 10 പേരെ മാത്രമാണ് പ്രതി ചേര്‍ത്തിരുന്നത്. പിന്നീട് ടി പി കേസില്‍ ടി കെ രജീഷ് അറസ്റ്റില്‍ ആയപ്പോഴാണ് ചോദ്യം ചെയ്യുന്നതിനിടെ താന്‍ സൂരജ് കൊലപാതകത്തില്‍ പങ്കാളിയായെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഇതോടെ ടി കെ രജീഷിനെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. പല കാരണങ്ങളാല്‍ 2010 ല്‍ തുടങ്ങേണ്ടിയിരുന്ന വിചാരണ നീണ്ടു പോവുകയായിരുന്നു. 20 വര്‍ഷത്തിനുശേഷമാണ് കേസിലെ വിധി. ഈ കൊലപാതകത്തിന് ആറുമാസം മുമ്പും സൂരജിനെതിരെ കൊലപാതക ശ്രമം നടന്നിരുന്നു.

തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. സിപിഎം പ്രവര്‍ത്തകനായ സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്‍പത് പ്രതികള്‍ കുറ്റവാളികള്‍ എന്ന് വിധിക്കുമ്പോള്‍ പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67), മനോമ്പേത്ത് രാധാകൃഷ്ണന്‍ (60), എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശന്‍ (56), പുതിയപുരയില്‍ പ്രദീപന്‍ (58) എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി.

കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി. 2010-ല്‍ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല.