പ്രയാഗ് രാജ്: സന്യാസി സമൂഹമായ കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചു ബോളിവുഡ് താരം മംമ്ത കുല്‍ക്കര്‍ണി. തിങ്കളാഴ്ച പങ്കിട്ട സോഷ്യല്‍ മീഡിയ വീഡിയോയിലൂടെയാണ് സന്യാസി സമൂഹത്തിലെ സ്ഥാനം മുന്‍കാല ബോളിവുഡ് നടി രാജിവച്ചത്. മംമ്തയുടെ സന്യാസി സ്ഥാനത്തെ ചൊല്ലി സന്യാസി സമൂഹമായ കിന്നര്‍ അഖാഡയില്‍ ഭിന്നത രൂക്ഷമായിരുന്നു. ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയും സന്യാസി സമൂഹത്തിന്റെ സ്ഥാപകന്‍ ഋഷി അജയ് ദാസും തമ്മില്‍ മംമ്ത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ സ്ഥാനം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.

നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം രോഷം തിളച്ചതോടെയാണ് മംമ്ത ഒരു വീഡിയോ പങ്കുവെച്ച് മഹാമണ്ഡലേശ്വര് സ്ഥാനം രാജിവെച്ചിരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഞാന്‍ മഹാമണ്ഡലേശ്വര്‍ സ്ഥാനം രാജിവെക്കുന്നു.എന്റെ പദവി കാരണം രണ്ട് കൂട്ടരും തമ്മില്‍ നടക്കുന്ന വഴക്ക് ശരിയല്ല. 25 വര്‍ഷമായി ഞാന്‍ സാധ്വിയാണ്, ഞാന്‍ അത് തുടരും. മഹാമണ്ഡലേശ്വരെന്ന നിലയില്‍ എനിക്ക് ലഭിച്ച ബഹുമതിയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവര്‍ 25 വര്‍ഷം നീന്തല്‍ പഠിച്ച ശേഷം വീണ്ടും കുട്ടികളെ പഠിപ്പിക്കാന്‍ പറഞ്ഞതിന് തുല്യമാണ്. ശങ്കരാചാര്യനോ മറ്റാരെങ്കിലുമോ ആകട്ടെ എന്നെ മഹാമണ്ഡലേശ്വരനായി നിയമിച്ചതില്‍ പലര്‍ക്കും പ്രശ്നങ്ങളുണ്ടായതായി ഞാന്‍ മനസിലാക്കിയിട്ടുണ്ട് - വീഡിയോയില്‍ മംമ്ത കുല്‍ക്കര്‍ണി പറഞ്ഞു.

കിന്നര്‍ അഖാഡയിലെ സന്യാസി സമൂഹത്തിലെ നിരവധി സന്യാസിമാര്‍ മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരിയായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് സന്യാസി സമൂഹം സ്ഥാപകന്‍ ഋഷി അജയ് ദാസ്, നടി മംമ്ത കുല്‍ക്കര്‍ണിയേയും അവരെ പദവിയിലേക്ക് നിയമിച്ച ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 2017ല്‍ അഖാഡയില്‍ നിന്ന് തന്നെ പുറത്താക്കിയ അജയ് ദാസ് ആരാണ് മംമ്തയെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ലക്ഷ്മിനാരായണ ത്രിപാഠി പറഞ്ഞിരുന്നു.

നേരത്തെ മുമ്പ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത് കിന്നര്‍ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. മംമ്ത കുല്‍ക്കര്‍ണി സന്യാസി പദം സ്വീകരിച്ചത് നിലനില്‍ക്കില്ലെന്നാണ് അജയ് ദാസ് വിശദീകരിച്ചത്. ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി മഹാ കുംഭ വേളയില്‍ മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരയായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

എന്നും വിവാദ നായികയാണ് 90കളിലെ സെക്‌സ് ബോംബ് എന്ന് അറിയപ്പെട്ടിരുന്ന നടി മംമ്ത കുല്‍ക്കര്‍ണി. മറാത്തയിലെ ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ആ കിന്നര സുന്ദരിയെ തേടിയെത്തിയത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കേസാണ് അവര്‍ക്കുനേരെ ഉണ്ടായത്. അതില്‍പെട്ട് പങ്കാളി വിക്കി ജയിലിലായി. ബോംബെ അധോലോക നായകന്‍ ഛോട്ടാ രാജനുമായുള്ള ബന്ധം, സ്റ്റാര്‍ഡസ്‌ററ് മാഗസിനില്‍ ടോപ്പ്‌ലെസ്സായി പോസ് ചെയ്തത്, കാലത്തീറ്റ കുംഭകോണക്കേസിലെ പ്രതിയായ എംഎല്‍എയുടെ വീട്ടിലെ നഗ്‌ന നൃത്തം തുടങ്ങി നിരവധി വിവാദങ്ങളിലുടെയാണ് മംമ്തയുടെ ജീവിതം കടന്നുപോയത്. ഇടക്ക് അവര്‍ ഇസ്ലാം സ്വീകരിച്ചതായും വാര്‍ത്തകള്‍ വന്നു. പക്ഷേ പിന്നീട് അവര്‍ തന്നെ അത് നിഷേധിച്ചു. അവസാനമാണ്് അവര്‍ സന്യാസത്തിലേക്ക് നീങ്ങിയത്.

എന്നും വിവാദനായിക

തന്റെ 20 വര്‍ഷത്തെ കരിയറില്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, ആമിര്‍ഖാന്‍, ഷാറുഖ് ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മംമ്ത. വഖ്ത് ഹമാരാ ഹേ (1993), ക്രാന്തിവീര്‍ (1994), കരണ്‍ അര്‍ജുന്‍ (1995), സബ്സെ ബഡാ ഖിലാഡി (1995), ബാസി (1995) തുടങ്ങി നിരവധി ജനപ്രിയ സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഇതില്‍ കരണ്‍ അര്‍ജുനില്‍ സല്‍മാന്‍ഖാനുമൊത്തുള്ള പ്രണയരംഗങ്ങളും, ഗാനങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു. സബ്സെ ബഡാ ഖിലാഡി എന്ന അക്ഷയ് ചിത്രവും ഹിറ്റായതോടെ, അവരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. മലയാളത്തില്‍ ചന്ദാമാമ എന്ന ചിത്രത്തിലും അവര്‍ വേഷമിട്ടു.

ബോളിവുഡില്‍നിന്ന് മംമ്ത കുല്‍ക്കര്‍ണി ഔട്ടാകുന്നതിന് പിന്നില്‍ ശക്തമായ ചില അധോലോക ബന്ധങ്ങളുടെ കഥകൂടിയുണ്ട്. അന്ന് ഹിന്ദി സിനിമാമേഖലയ ടക്കം നിയന്ത്രിച്ചിരുന്നത്, ദാവൂദ് ഇബ്രാഹീമിന്റെയും, ഛോട്ടാ രാജന്റെയും സംഘങ്ങളായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതില്‍ ഛോട്ടാ രാജന്റെ കുട്ടിയായി മംമ്ത വിലയിരുത്തപ്പെട്ടു. മംമ്ത കുല്‍ക്കര്‍ണിയെ നായികയാക്കാന്‍ വേണ്ടി ഛോട്ടാ രാജന്‍ പലരെയും ഭീഷണിപ്പെടുത്തിയ കഥപോലും പുറത്തുവന്നു. ഇതോടെയാണ് അവരെ ഡയറക്ടേഴ്‌സ് വിളിക്കാതായത്. വിക്കി ഗോസ്വാമിഎന്ന ബിസിനസുകാരനെയാണ്, മംമ്ത വിവാഹം കഴിച്ചത്. ഇയാള്‍ മയക്കുമരുന്ന് രാജവാണെന്നാണ് ആരോപണം. കെനിയില്‍വെച്ചുണ്ടായ 2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മംതയും പ്രതിയായി.അടുത്തകാലത്താണ് ഈ കേസില്‍ നിന്ന് ഊരിയത്.

അതിനിടെ, ഇന്ത്യയെ ഞെട്ടിച്ച ബീഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലും, നടിയുടെ പേര് വലിച്ചിഴക്കപ്പെട്ടു. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ള, ഒരു ആര്‍ജെഡി എംഎല്‍എയുടെ പാര്‍ട്ടിയില്‍ മംമ്ത നൃത്തമാടിയതാണ് വിവാദമായത്. ഇത് നഗ്‌ന നൃത്തമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ മംമ്തയുടെ ആളുകള്‍ ഇത് നിഷേധിച്ചു. പക്ഷേ ഈ നൃത്തത്തിന് 1.25 കോടിരൂപയാണ് പ്രതിഫലം വാങ്ങിയത്. അക്കാലത്ത് ഒരു ഹീറോക്ക് പോലും കിട്ടാത്ത ഉയര്‍ന്ന തുകയായിരുന്നു ഇത്. വെറും ഒരു സാദാ നൃത്തത്തിന് ഇത്രയും പണം പൊടിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.