- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടെലിഫോണ്‍ സംഭാഷണത്തിനിടെ യു.എസ്. സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ച് ട്രംപ്; ക്ഷണം നിരസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യയ്ക്ക് തിരിച്ചു; ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം
യു.എസ്. സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ച് ട്രംപ്; ക്ഷണം നിരസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷണിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച മോദി മുന്‍ നിശ്ചയിച്ചപ്രകാരം ക്രൊയേഷ്യയിലേക്ക് തിരിച്ചു.
ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ മോദിയോട് അവിടുത്തെ സന്ദര്‍ശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്. ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോണ്‍ കോളിലായിരുന്നു യുഎസ് സന്ദര്‍ശിക്കാന്‍ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. എന്നാല്‍ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിക്കുകയായിരുന്നു.
കാനഡയില്‍നിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്. സമീപഭാവിയില്‍ത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചു. അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
ടെലിഫോണ്‍ സംഭാഷണത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചു പറഞ്ഞ മോദി, വെടിനിര്‍ത്തലില്‍ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും ട്രംപിനെ അറിയിച്ചിരുന്നു. തീവ്രവാദത്തോടു സന്ധിയില്ലെന്നും പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചതോടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നും മോദി ട്രംപിനോടു പറഞ്ഞു. വെടിനിര്‍ത്തലിന് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദത്തെ തള്ളുന്നതായിരുന്നു മോദിയുടെ പ്രസ്താവന.
ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയും ഇരുനേതാക്കളും സംസാരിച്ചിരുന്നു. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ട്രംപ് അന്ന് നല്‍കിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുനേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത്.
ഇരുനേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മധ്യസ്ഥത സംബന്ധിച്ച് സംസാരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങിയതിനാല്‍ ഇരു നേതാക്കള്‍ക്കും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല. ട്രംപിന്റെ അഭ്യര്‍ഥനപ്രകാരം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഈ വിഷയം ഉയര്‍ന്നുവന്നതെന്ന് വിക്രം മിസ്രി പറഞ്ഞു. ഇരുവരും 35 മിനുട്ടോളം ഫോണില്‍ സംസാരിച്ചുവെന്നും മിസ്രി പറയുന്നു.
ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിച്ചിട്ടില്ല, ഒരിക്കലും സ്വീകരിക്കുകയുമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞു. മെയ് ഏഴ് മുതല്‍ പത്ത് വരെ ഉണ്ടായ ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലുകളിലൊന്നും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അല്ലെങ്കില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അമേരിക്കയുടെ മധ്യസ്ഥത തുടങ്ങിയവ ചര്‍ച്ചയായിട്ടില്ലെന്നും മോദി ട്രംപിനോട് വ്യക്തമാക്കി.
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതായി ആദ്യമായി പ്രഖ്യാപിച്ചത് ട്രംപാണ്. ഒരു ഔദ്യോഗിക അമേരിക്കന്‍ പ്രസ്താവനയില്‍ ഈ സംഭവവികാസത്തെ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലാണ് എന്നും വിശേഷിപ്പിച്ചിരുന്നു. അതിന് ശേഷവും പല തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് യുഎസിന്റെ ഇടപെടലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, സൈനിക മേധാവികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമായത് എന്ന് വ്യക്തമാക്കിയെങ്കിലും പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ആദ്യമായാണ്.