ടെല്‍അവീവ്: ഇസ്രയേലിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് പുറത്തു വിട്ട ഒരു നുണ കൂടി പൊളിയുന്നു. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു തടവുകാരി കൊല്ലപ്പെട്ടെന്നാണ് ഹമാസ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച ഹമാസ് മോചിപ്പിച്ച ബന്ദികളില്‍ ഇവരും ഉണ്ടായിരുന്നു. ഡാനിയേല ഗില്‍ബോവ എന്ന 20 കാരിയാണ് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യാപകമായി പ്രചരിപ്പിച്ചത്. ഇവരുടെ ശവസംസ്‌ക്കാരം എന്ന പേരില്‍ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടിരുന്നു.

എന്നാല്‍ ശനിയാഴ്ച മോചിപ്പിച്ച മറ്റ ്ബന്ദികള്‍ക്കൊപ്പം ഡാനിയേലയും പുറത്തു വന്നിരുന്നു. ദുരിതകാലത്ത് ഒപ്പം നിന്ന ഇസ്രയേല്‍ സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും ഡാനിയേലയുടെ അമ്മയായ ഓര്‍ലി നന്ദി അറിയിച്ചു. ഇസ്രയേല്‍ ജനതയെ മാനസികമായി തളര്‍ത്താനുള്ള ഹമാസിന്റെ നീക്കത്തിന്റെ ഭാഗമായിട്ടാണ ്ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ ്ഓര്‍ലി ചൂണ്ടിക്കാട്ടുന്നത്.

ബന്ദിയായി കഴിയുന്ന സമയത്ത് ഹമാസ് ഭീകരര്‍ ഡാനിയേലയുടെ പേര് മാറ്റിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഡാനിയേലക്ക് ആത്മീയ പരിരക്ഷ ലഭിക്കാനാണ് പേര് മാറ്റിയതെന്നാണ് ഭീകരര്‍ അവരോട് പറഞ്ഞത്. ഓര്‍ലി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നന്ദി രേഖപ്പെടുത്തി. ബന്ദി മോചനത്തിനായി ട്രംപ് നടത്തിയ ശക്തമായ നീക്കങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായിട്ടാണ് അവര്‍ പറയുന്നത്. ശനിയാഴ്ച ഡാനിയേലക്ക് ഒപ്പം വിട്ടയച്ച മറ്റ് മൂന്ന് ബ്ന്ദികളുടെ വീ്ട്ടുക്കാരും സര്‍ക്കാരിന് നന്ദി അറിയിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഡാനിയേലയുടെ കാലിന് വെടിയേറ്റിരുന്നു. ഒരു വെടിയുണ്ട ഇനിയും ഡാനിയേലയുടെ കാലില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ഒന്നര വര്‍ഷത്തിലധികമായി ഭൂഗര്‍ഭ തുരങ്കങ്ങളില്‍ കഴിഞ്ഞത് കാരണം ഇവരുടെ കാഴ്ചശക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന സംശയം ഉണ്ടായിരുന്നു എങ്കിലും ആര്‍ക്കും ഒരു കുഴപ്പവും ഇല്ലെന്നാണ് ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുളള നാമാ ലെവിയെ ഹമാസ് ആക്രമണം നടത്തിയ ദിവസം തലമുടിയില്‍ ചുറ്റിപ്പിടിച്ച് ഒരു ട്രക്കിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ ഹമാസ് നേരത്തേ പുറത്തു വിട്ടിരുന്നു. ഇവര്‍ ധരിച്ചിരുന്ന പൈജാമയിലും രക്തം പുരണ്ടിരിക്കുന്നതായി കാണാമായിരുന്നു.