വാഷിങ്ടണ്‍: ഒന്‍പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും രക്ഷിക്കാനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വിജയകരമായി ലോഞ്ച് ചെയ്തു. നാല് അംഗങ്ങളുമായുള്ള സംഘത്തെയാണ് ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. ഫ്‌ലോറിഡയിലെ കെനഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഘടിപ്പിച്ച് വിക്ഷേപണം നടത്തി. നാസയും സ്‌പേസ് എക്‌സും ചേര്‍ന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

ക്രൂ-10 സംഘത്തില്‍ നാസയുടെ ആന്‍ മക്ലെയ്ന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സയുടെ ടാകുയ ഓനിഷി, റോസ്‌കോസ്‌മോസിന്റെ കോസ്‌മൊനൗട്ട് കിരില്‍ പെസ്‌കോവ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ മാര്‍ച്ച് 15-ന് ബഹിരാകാശത്ത് എത്തി ഡോക്ക് ചെയ്യും. തുടര്‍ന്ന്, ക്രൂ-9 സംഘം മാര്‍ച്ച് 19-ന് മടങ്ങും.

കഴിഞ്ഞ ദിവസം ഇവര്‍ക്ക് പകരക്കാരായി 4 ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിന് ക്രൂ 10 എന്ന പേരില്‍ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ക്രൂ- 10 മിഷന്റെ വിക്ഷേപണം മാര്‍ച്ച് 12-ന് നടത്താനായിരുന്നു പദ്ധതി, എന്നാല്‍ റോക്കറ്റിന്റെ ഗ്രൗണ്ട് സിസ്റ്റത്തില്‍ ഉണ്ടായ പ്രശ്‌നം കാരണം വൈകിപ്പിക്കേണ്ടി വന്നു. പ്രശ്‌നം പരിഹരിച്ച് മാര്‍ച്ച് 15-ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്.


ബഹിരാകാശ യാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്ലിയംസ് എന്നിവര്‍ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടയാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്‌പേസ് എക്‌സ് സി.ഇ.ഒ. എലോണ്‍ മസ്‌ക് എന്നിവര്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഈ സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.