ആലപ്പുഴ: അയല്‍വാസി വഴി കെട്ടി അടച്ചതോടെ ഒറ്റപ്പെട്ട അമ്മയുടെയും മകന്റെയും വിഷയത്തില്‍, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മൂന്നുമാസം മുമ്പ് അയല്‍വാസി കടുംകൈ കാട്ടിയതോടെ മതില്‍ ചാടി പുറത്തിറങ്ങേണ്ട ഗതികേടിലാണ് വണ്ടാനം കാട്ടുങ്ങല്‍ വീട്ടില്‍ പി.ജെ ജയയും(61) ഭിന്നശേഷിക്കാരനായ മകന്‍ മുരുകേശും(40). മറുനാടന്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ പി. ജെ. ജയയുടെയും ഭിന്നശേഷിക്കാരനായ മകന്റെയും ദുരവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു.

ജില്ലാ കളക്ടര്‍ വിഷയത്തില്‍ ആവശ്യമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ഉത്തരവില്‍ ആവശ്യപ്പെട്ടു. മതിലില്‍ ഏണി ചാരിവച്ച് കയറിയാണ് അമ്മ പുറത്തേക്ക് പോകുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് ജയയും മകന്‍ മുരുകേശും താമസിക്കുന്നത്. 14 വര്‍ഷം മുമ്പ് ഇപ്പോള്‍ വഴി കെട്ടിയടച്ച അയല്‍വാസിയില്‍ നിന്നാണ് ജയ 5 സെന്റ് സ്ഥലം വാങ്ങിയത്. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോകുന്നതിന് വേണ്ടിയാണ് ഇവിടെ സ്ഥലം വാങ്ങിയത്. സ്ഥലം കൊടുത്തയാളുടെ പറമ്പിലൂടെയാണ് വഴി നടന്നിരുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

സ്ഥലം വാങ്ങുമ്പോള്‍ ജയ ചുറ്റും മതിലുകളോ വേലിയോ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ചുറ്റും മതിലുകള്‍ കെട്ടുകയും അടുത്തിടെ അയല്‍ വാസിയും വഴി അടയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജയ ദുരിതത്തിലായത്. ഭിന്നശേഷിക്കാരനായ മകന്‍ മുരുകേശിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ സഹായത്തിന് എത്തുന്നത്. മതിലിന് മുകളില്‍ കൂടി ഏറെ പാടുപെട്ടാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത്. മകന്റെ അസുഖം മൂലം വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജോലിക്ക് പോകാനും ജയക്ക് കഴിയില്ല. മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇരുവരുടെയും ജീവന്‍ നിലനിര്‍ത്തുന്നത്. കൂടാതെ ചില അയല്‍വാസികളുടെയും സന്നദ്ധ സംഘനകളുടെയും സഹായവും ലഭിക്കുന്നുണ്ട്.

നലവില്‍ ജയയും മകനും താമസിക്കുന്ന വീട് ആവാസ യോഗ്യമല്ല. മൂന്ന് ചുവരുകള്‍ മാത്രം കട്ട കെട്ടി മുകളില്‍ ഷീറ്റ് ഇട്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നു പോയി. മഴ പെയ്ത് കഴിഞ്ഞാല്‍ വീടിനുള്ളില്‍ ചോര്‍ച്ചയാണ്. ജയയുടെ ദുരവസ്ഥ അറിഞ്ഞ് പഞ്ചായത്തധികൃതര്‍ അയല്‍വാസിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. നടക്കാനുള്ള വഴിയെങ്കിലും തുറന്ന് തന്നാല്‍ വലിയ സഹായമാകുമെന്നാണ് ജയ പറയുന്നത്.