ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനുമായി കുറച്ചു കാലമായി ചര്‍ച്ചകള്‍ നടത്തിയിരുന്ന ഇന്തോ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് സി ഇ ഒ ബി വി ആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. ചര്‍ച്ചകള്‍ അന്തിമഘട്ടം പൂര്‍ത്തിയാക്കാറായിരിക്കുകയാണ്. 2022 ജനുവരിയില്‍ ആയിരുന്നു ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സ്വതന്ത്ര വ്യാപാര കരാര്‍ എന്ന ആശയം ഉയര്‍ന്നത്. ചര്‍ച്ചകള്‍ ഉടനടി ആരംഭിച്ചെങ്കിലും ഇരു രാജ്യങ്ങളിലേയും പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ നീണ്ടു പോവുകയായിരുന്നു. 38.1 ബില്യന്‍ പൗണ്ടിന്റെ ഉഭയകക്ഷി വ്യാപാര കരാര്‍ ആണിത്.

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ് ബ്രിഡ്ജ് (യു കെ ഐ ഐ എഫ് ബി) കരാറിന്റെ ഒപ്പിടല്‍ സമയത്ത്, ഇരു രാജ്യങ്ങളിലെയും പുതിയ സര്‍ക്കാരുകള്‍ സ്വതന്ത്ര വ്യാപാര കരാറിന് അനുകൂലമാണെന്ന് വ്യക്തമാക്കിയിരുന്നു.സ്വതന്ത്ര വ്യാപാര കരാറിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഹസ്തദാനത്തിനുള്ള അകലം പോലുമില്ലാത്ത തരത്തില്‍ അടുത്തെത്തിയിരിക്കുന്നു എന്നാണ് സി ഇ ഒ പറഞ്ഞത്. ഇനി ഏതാനും ഇഞ്ചുകള്‍ മാത്രമാണ് കരാറിലേക്കുള്ള ദൂരം എന്നും ഇന്ത്യ- യു കെ വ്യാപാരവുമായി ബന്ധപ്പെട്ട ഒരു പാനല്‍ ചര്‍ച്ചയില്‍ സുബ്രഹ്‌മണ്യം പറഞ്ഞു.


എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു വ്യാപാര കരാറില്‍ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് ഒരുപാട് തലങ്ങളുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ്, കാലാവസ്ഥ, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണ് സ്വതന്ത്ര വ്യാപാര കരാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഈ കരാര്‍ നിലവില്‍ വന്നാല്‍ നിരവധി അവസരങ്ങളായിരിക്കും ഉണ്ടാവുക. ചരക്ക് - സേവന മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വ് ദൃശ്യമാകും. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നീതി ആയോഗും സിറ്റി ഓഫ് ലണ്ടന്‍ കോര്‍പൊറേഷനും യു കെ ഐ ഐ എഫ് ബി കരാറില്‍ ഒപ്പു വച്ചത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഇന്ത്യയുറ്റെ സ്വപ്ന പദ്ധതികളിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുന്ന ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം അതിവേഗം മെച്ചപ്പെടുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.