ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷം വളരെയധികം സങ്കീർണമാകുകയാണ്. പലസ്തീനിയിലെ ഹമാസിൽ തുടങ്ങി ഇപ്പോൾ ഇറാൻ വരെ എത്തിയിരിക്കുന്നു. ഇതിനോടകം ഇസ്രായേൽ നിരവധി ഹമാസ് തലവന്മാരെയും ഹമാസുകളെയും വകവരുത്തിക്കഴിഞ്ഞു. ശേഷം ലോകത്തെ തന്നെ ഞെട്ടിച്ച് പേജർ ആക്രമണത്തിലൂടെ ഹിസ്ബുല്ലയെയും നിഷ്പ്രയാസം കീഴടക്കി ഇസ്രായേൽ തീവ്രവാദ സംഘടനകളെ മുന്നോട്ട് നീങ്ങുന്നു. ഇപ്പോഴിതാ ലോകത്തെ തന്നെ ഞെട്ടിച്ച് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.

ഇസ്രയേലിനുമേൽ ഒക്ടോബർ ഏഴിലെ ആക്രമണത്തേക്കാൾ വലിയ നാശകരമായ ആക്രമണത്തിന് പലസ്തീനിലെ ഹമാസ് സംഘം പദ്ധതിയിട്ടിരുന്നു. യുഎസ് മാധ്യമങ്ങളാണ് ഇതിന്റെ വിവരങ്ങൾ പുറം ലോകത്ത് എത്തിച്ചിരിക്കുന്നത്. ഇറാന്റെയും ലെബനനിലെ ഹിസ്ബുല്ലയുടെയും സഹായം തേടാൻ വേണ്ടിയാണ് പദ്ധതി വൈകിപ്പിച്ചതെന്നും 2023നു മുൻപ് നടപ്പാക്കാനായിരുന്നു പദ്ധതിയെന്നും ന്യൂയോർക്ക് ടൈംസ്, ദ് വാഷിങ്ടൻ പോസ്റ്റ് തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടിൽ പറയുന്നത് 2022 ജനുവരി – 2023 ഓഗസ്റ്റ് കാലത്തിനുള്ളിൽ നടന്ന പത്തു യോഗങ്ങളുടെ മിനിറ്റ്സിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖാൻ യൂനിസിലെ ഹമാസിന്റെ ഒരു കൺട്രോൾ സെന്ററിലെ ഒരു കമ്പ്യൂട്ടറിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന രേഖകൾ കണ്ടെത്തിയത്. ഇവ ഒറിജിനലാണെന്ന് പരിശോധിച്ച ശേഷം സംഘം ഇതു സംബന്ധിച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ആഭ്യന്തര റിപ്പോർട്ടും സംഘടിപ്പിച്ചാണ് കണ്ടെത്തലുകളെല്ലാം ഉള്ളതാണെന്ന് ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.

അതിൽ പറയുന്നത് ഇസ്രയേലിന്റെ സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വലിയൊരു ആക്രമണം തന്നെ നടത്താനായിരുന്നു ഹമാസിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നത്. 2022 ജനുവരിയിൽ തന്നെ ഇതുസംബന്ധിച്ചു തന്ത്രങ്ങൾ ഒരുക്കി തുടങ്ങിയിരുന്നു. ഇതിനാവശ്യമായ സൈനിക, സാമ്പത്തിക സഹായങ്ങൾ തേടി ഹമാസിന്റെ അന്നത്തെ തലവൻ യഹ്യ സിൻവർ ഇറാന് 2021 ജൂണിൽത്തന്നെ കത്ത് അയക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഗ് കോർ ഖുദ്‌സ് ഫോഴ്സ് നേതാവ് ഇസ്മായിൽ ഖാനിക്ക് ആണ് കത്ത് അയച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ടെൽ അവീവിലെ അസ്റെയ്‌ലി ടവേഴ്സിനുനേർക്ക് സെപ്റ്റംബർ 11ലെ യുഎസ് ആക്രമണം പോലെയുള്ളവ നടത്തണമെന്നതും ചർച്ചയിൽ വന്നിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഷോപ്പിങ് മാളുകളും മിലിറ്ററി കമാൻഡ് സെന്ററുകളും അടക്കം ലക്ഷ്യസ്ഥാനങ്ങളായി പരിഗണിച്ചിരുന്നു. 2022 സെപ്റ്റംബറോടെ പദ്ധതി നടപ്പാക്കാൻ തയാറാണെന്ന തലത്തിലേക്ക് ഹമാസ് എത്തി.

പക്ഷെ ഒരുവർഷത്തിനിപ്പുറം ഒക്ടോബർ ഏഴിനാണ് ആക്രമണം നടത്തിയത്. അതിന് കാരണം ഇറാന്റെയും ഹിസ്ബുല്ലയുടെയും സഹായം ഉറപ്പാക്കാൻ വേണ്ടിയാണ് വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ സിൻവറിന്റെ അനുയായി ഇറാൻ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ചെയ്തു. പിന്തുണച്ചെങ്കിലും കുറച്ചുകൂടി സമയംവേണമെന്ന് ഇറാനും ഹിസ്ബുല്ലയും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം, ഇറാന്റെ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ ഇസ്രായേൽ ഒരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്. ഇറാന്റെ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയും ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്.