വാഷിങ്ടണ്‍: ട്രംപ് കൂട്ടുവെട്ടിയാല്‍ അത് കടും വെട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന മേനി പറച്ചിലൊന്നും പിണങ്ങിയ ട്രംപിന്റെ മുന്നില്‍ ഏശില്ല. ശതകോടീശ്വരനും മുന്‍ ചങ്ങാതിയുമായ ഇലോണ്‍ മസ്‌കുമായി ഇനി അനുരഞ്ജനത്തിന് ഇല്ല എന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ മസ്‌കിന്റെ പക്കല്‍ നിന്ന് മാര്‍ച്ചില്‍ വാങ്ങിയ ചുവന്ന ടെസ്ല കാറും ഇനി ട്രംപ് ഉപേക്ഷിക്കും.

വെള്ളിയാഴ്ച രാവിലെ വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്ല പാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കാര്‍ ഉടന്‍ തന്നെ വില്‍ക്കാനോ ആര്‍ക്കെങ്കിലും കൊടുക്കാനോ ആണ് ഉദ്ദേശിക്കുന്നതെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ സിഎന്‍ എന്നിനോട് പറഞ്ഞു. ശതകോടീശ്വരനുമായുള്ള സൗഹൃദത്തിന്റെ സ്‌നേഹപ്രകടനമായി സൗത്ത് ലോണ്‍ ഒരു ടെസ്ല ഷോറൂം ആയി ട്രംപ് മാറ്റിയിരുന്നു.

എന്നാല്‍, മസ്‌കുമായി പിണങ്ങിയതോടെ മറ്റാരും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാത്ത കാറ് ആര്‍ക്ക് വേണം എന്നാണ് ട്രംപ് പറയുന്നത്. മസ്‌കിനൊപ്പം എത്തിയാണ് ചുവന്ന നിറത്തിലുള്ള മോഡല്‍ എസ് ട്രംപ് അന്ന് സ്വന്തമാക്കിയത്. ട്രംപിന്റെ രാഷ്ട്രീയ അജണ്ടകളുമായി മുന്നോട്ടു പോകുന്ന കാലത്തായിരുന്നു ഈ കാറ് വാങ്ങലും.

വാവ് മനോഹരം എന്നു പറഞ്ഞാണ് പ്രസിഡന്റ് കാറിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറിയത്. എന്നാല്‍ ഡ്രൈവ് ചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍ ട്രംപ് ടെസ്റ്റ് ഡ്രൈവ് ചെയ്തില്ല. പകരം തന്റെ സ്റ്റാഫിന് ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ കാര്‍ വൈറ്റ് ഹൗസില്‍ ഇടാമെന്ന് ട്രംപ് പറഞ്ഞു. ഏകദേശം 80000 ഡോളര്‍ വിലമതിക്കുന്ന കാര്‍ ഡിസ്‌കൗണ്ട് ഒന്നും കൂടാതെയാണ് വാങ്ങിയത്. മസ്‌ക് തനിക്ക് കിഴിവ് നല്‍കുമെന്നും എന്നാല്‍ അങ്ങനെ നല്‍കിയാല്‍ തനിക്ക് ആനുകൂല്യം ലഭിച്ചെന്ന് മറ്റുള്ളവര്‍ പറയുമെന്നും ട്രംപ് പറഞ്ഞു.

രാജ്യസ്നേഹികളോടെല്ലാം ടെസ്ല കാര്‍ വാങ്ങാന്‍ ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. വൈറ്റ് ഹൗസില്‍ നിരത്തിയിട്ട നാലു കാറുകളില്‍ നിന്നാണ് ട്രംപ് കാര്‍ തിരഞ്ഞെടുത്തത്. മോഡല്‍ എസ് കാറിന് 1.99 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ വേഗം കൈവരിക്കാനാകും, കൂടാതെ 563 കിലോമീറ്റര്‍ റേഞ്ചുമുണ്ട്.




ഇനി മസ്‌കുമായി കൂട്ടുകെട്ടിനില്ലെന്ന് ട്രംപ്

ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ വീണ്ടും സൗഹൃദത്തിലാകാന്‍ ട്രംപ് മസ്‌കിനെ വിളിക്കുമെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആ വാര്‍ത്തകള്‍ ട്രംപ് പുച്ഛിച്ചു തള്ളി. ' ആ മനോനില തെറ്റിയ മനുഷ്യനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അയാളോട് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല', അദ്ദേഹം പറഞ്ഞു. മസ്‌കിന് തന്നോട് സംസാരിക്കണമെന്ന് ഉണ്ടെങ്കിലും താന്‍ അതിന് തയ്യാറല്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതിനിടെ, ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞു. 150 ബില്യണ്‍ ഡോളര്‍ മൂല്യത്തിന്റെ നഷ്ടം.

അധികമായാല്‍ അമൃതും വിഷം

അതിസ്‌നേഹം ബദ്ധശത്രുതയില്‍ എത്തിക്കും എന്ന സിദ്ധാന്തത്തെ സാധൂകരിക്കുന്ന തരത്തിലാണ് അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപും ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന തമ്മില്‍ത്തല്ല് സൂചിപ്പിക്കുന്നത്. കലിമൂത്ത മസ്‌ക്ക് കഴിഞ്ഞ ദിവസം ട്രംപിന് നേരേ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചും പരാമര്‍ശം ഉണ്ടെന്നാണ് മസ്‌ക്കിന്റെ ഏറ്റവും പുതിയ ആരോപണം.

ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യണമെന്നും പകരം ആ സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെ നിയോഗിക്കണം എന്നുമാണ് മസ്‌ക്ക് ആവശ്യപ്പെടുന്നത്. അതേ സമയം ട്രംപ് സമൂഹ മാധ്യമത്തില്‍ ഇതിന് മറുപടി നല്‍കിയത് മസ്‌ക്കിന് ഭ്രാന്താണെന്ന് പറഞ്ഞു കൊണ്ടാണ്. കുട്ടികളെ ഉള്‍പ്പെടെ നിരവധി പേരം പീഡിപ്പിച്ച എപ്‌സ്റ്റൈന്‍ 2019 ലാണ് ജയിലില്‍ വെച്ച് മരിക്കുന്നത്. നിരവധി ഉന്നതരുമായി ബന്ധം ഉണ്ടായിരുന്ന ഇയാള്‍ അവര്‍ക്ക് സ്ത്രീകളെ കാഴ്ച വെച്ചാണ് ഉന്നത പദവിയില്‍ എത്തിയതെന്നാണ് തെളിഞ്ഞിരുന്നത്. എന്നാല്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ഇതിലെ ചില പേജുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ പറയുന്ന പല കാര്യങ്ങളും പൊതു ജനങ്ങള്‍ക്ക് നേരത്തേ തന്നെ അറിയാവുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ട്രംപിനെ കുറിച്ചുളള ഈ പോസ്റ്റ് ഭാവിയിലേക്ക് പ്രയോജനപ്പെടുമെന്നും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നും മസ്‌ക്കും തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തത് കൊണ്ടാണ് മസ്‌ക്ക് പിണങ്ങിയത് എന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.മസ്‌ക്കിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ മസ്‌ക്കിനെ ട്രംപ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മറ്റാരും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാത്ത മസ്്ക്കിന്റെ കാറുകള്‍ എല്ലാവരയേും കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങാത്തത് കൊണ്ടാണ് മസ്‌ക്കിന് ഭ്രാന്തായത് എന്നാണ് ട്രംപിന്റെ വിമര്‍ശനം. ടെസ്ലക്കുള്ള കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞതോടെയാണ് മസ്‌ക്ക് ഭീഷണിയുമായി രംഗത്ത് വന്നത്.




ഡോണള്‍ഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കില്‍ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ ഡോണള്‍ഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.