ടെഹ്‌റാന്‍: 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍': ഒറ്റ രാത്രി കൊണ്ട് ഇറാന്റെ ആണവ-മിസൈല്‍ പദ്ധതിക്ക് സാരമായ ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. എന്നാല്‍, ഈ ഓപ്പറേഷനായി ഇസ്രയേലിന് വര്‍ഷങ്ങളുടെ ഒരുക്കത്തിന്റെ കഥ പറയാനുണ്ട്. വിശദ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ഉളളില്‍ രഹസ്യമായി ഒരു ഡ്രോണ്‍ ബേസ് സ്‌റ്റേഷന്‍ ഇസ്രയേല്‍ സ്ഥാപിച്ചു എന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൂടാതെ അത്യന്താധുനികമായ ക്യത്യതയാര്‍ന്ന ആയുധ സംവിധാനങ്ങള്‍ വിന്യസിച്ചതിനൊപ്പം കമാന്‍ഡോകളെയും ഇറാന് ഉളളിലേക്ക് കടത്തി.

അതായത് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ഒറ്റരാത്രി കൊണ്ടല്ല, വര്‍ഷങ്ങളായുളള സൂക്ഷ്മമായ തയ്യാറെടുപ്പിന്റെ ഫലമെന്ന് ചുരുക്കം. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദും ഇസ്രയേല്‍ പ്രതിരോധ സേനയും സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. തലസ്ഥാനമായ ടെഹ്‌റാന് സമീപത്താണ് മൊസാദ് ഏജന്റുമാര്‍ ഡ്രോണ്‍ ബേസ് ഉണ്ടാക്കിയത്. ഈ ഡ്രോണുകളെ രാത്രി സജീവമാക്കുകയും, ഇസ്രയേലിനെ ലാക്കാക്കി ഇറാന്‍ തൊടുത്തുവിട്ട ഭൂതല മിസൈല്‍ ലോഞ്ചറുകളെ നിര്‍വീര്യമാക്കുകയും ചെയ്തു.

ഇറാനെ തകര്‍ക്കാന്‍ പോന്ന ആയുധങ്ങള്‍ വാഹനങ്ങളില്‍ ഇറാനിലേക്ക് മൊസാദ് കടത്തി. ഈ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയത് കൊണ്ടാണ് ഇറാന്റെ വ്യോമ പ്രതിരോധത്തെ ദുര്‍ബലാക്കാനും ഇസ്രയേലി പോര്‍ വിമാനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാനും കഴിഞ്ഞത്. മധ്യഇറാനിലെ വിമാന വേധ സംവിധാനങ്ങള്‍ക്ക് സമീപം ക്യത്യതയാര്‍ന്ന മിസൈലുകള്‍ രഹസ്യമായി സ്ഥാപിക്കാനും മൊസാദ് കമാന്‍ഡോകള്‍ ശ്രമിച്ചു.

ഇറാന്റെ ചാരന്മാരുടെ കണ്ണുവെട്ടിച്ചാണ് ഐഡിഎഫും മൊസാദ് ഏജന്റുമാരും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആരെയും ഞെട്ടിക്കുന്ന ഓപ്പറേഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഇറാനിലെ റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമിയടക്കമുള്ള നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും വകവരുത്താനുളള ഇന്റലിജന്‍സ് നിരീക്ഷണവും ഇക്കൂട്ടത്തില്‍ പുരോഗമിച്ചു. ഇറാന്റെ തന്ത്രപ്രധാന മിസൈല്‍ ശേഷിയെ തകര്‍ക്കാനുള്ള രഹസ്യ ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം ആണവ പദ്ധതിയുടെ തലതോട്ടപ്പന്മാരെയും സുരക്ഷാ തലവന്മാരെയും ഒരേസമയം ലക്ഷ്യമിടുകയായിരുന്നു.

ഐഡിഎഫിനെ കൂടാതെ പ്രതിരോധ കരാറുകാരുടെ കൂടി സഹായത്തോടെയാണ് ഈ രഹസ്യ ഓപ്പറേഷന്‍ മുന്നേറിയത്. ഇറാന്റെ സുരക്ഷാ- ഇന്റലിജന്‍സ് നിരീക്ഷണത്തെ വിദഗ്ധമായി കബളിപ്പിക്കാനും, ഇന്റലിജന്‍സ് വിവരം ഏകോപിപ്പിക്കാനും, കമാന്‍ഡോകളെ നിയോഗിക്കാനും കഴിഞ്ഞതോടെയാണ് ദൗത്യം വിജയകരമായത്.

ആരാണ് കൊല്ലപ്പെട്ടത്?

ഇറാനില്‍ 13 ഇടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ചു

രണ്ട് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇറാന്‍ പരമോന്ന നേതാവ് ഖമനയി മുന്നറിയിപ്പ് നല്‍കി.

ടെഹ്‌റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേലില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീഷണി ഒഴിയും വരെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു. രാജ്യാന്തര എണ്ണവില ഏഴുശതമാനം കൂടി. ഇസ്രയേലില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഹൊസെയ്ന്‍ സലാമി, ഖതാം-അല്‍ അന്‍ബിയ കേന്ദ്ര ആസ്ഥാന കമാന്‍ഡര് ഗോലമാലി റഷീദ്, ഇറാന്‍ സംയുക്ത സേനാ മേധാവി മൊഹമ്മദ് ബാഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ട ആണവ ശാസ്ത്രജ്ഞരായ ഫെരെയ്ദൂണ്‍ അബ്ബാസി, മൊഹമ്മദ് മഹ്ദി ടെഹ്രാന്‍ചി ആറ് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനാണ് ഫെരെയ്ദൂണ്‍ അബ്ബാസി.

കൊല്ലപ്പെട്ട ഫെറെയ്ദൂന്‍ അബ്ബാസി ഇറാന്റെ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്. 2010 ല്‍ ഒരു കൊലപാതക ശ്രമത്തില്‍ നിന്ന് തലനാരിഴക്കാണ് അബ്ബാസി രക്ഷപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫെറെയ്ദൂന്‍ അബ്ബാസി കൊല്ലപ്പെടുകയായിരുന്നു

ഇതുകൂടാതെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയുംയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.

ഇറാന്റെ വ്യത്യസ്ത മേഖലകളില്‍, ആണവ കേന്ദ്രങ്ങള്‍ അടക്കം ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആദ്യ ആക്രമണങ്ങള്‍ക്ക് പിന്നാലെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും വന്‍സ്‌ഫോടന ശബ്ദം കേട്ടു. ടെഹ്‌റാനില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയാണ് നതാന്‍സ്. നതാന്‍സ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി പിന്നീട് സ്ഥിരീകരിച്ചു. കേന്ദ്രത്തിലെ ആണവ വികിരണം വിലയിരുത്താന്‍ ഇറാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ എ ഇ എ പറഞ്ഞു.