ടെക്‌സാസ്: മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് കണ്ടെത്താന്‍ വിശദ അന്വേഷണം. മൃതദേഹങ്ങളുടെ എണ്ണം ഇപ്പോഴും കൂടുകയാണ്. ടെക്‌സസിലെ എല്‍ പാസോയില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്തുള്ള ജുവാരസിലെ സ്ഥലത്ത് ഏകദേശം 400 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 383 പൂര്‍ണ്ണ മനുഷ്യശരീരങ്ങളും 6 ഭാഗിക അവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുവെന്ന് കെവിഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊരു രഹസ്യ ശ്മശാനമാണെന്ന വിലയിരുത്തലുണ്ട്. പലരും മൂന്ന് മുതല്‍ നാലു കൊല്ലം മുമ്പ് മരിച്ചവരാണ്. രഹസ്യ വിവരമാണ് ഈ സ്ഥലം കണ്ടെത്താന്‍ സഹായകമായത്. ഇന്‍സിനേറ്റര്‍ പോലുള്ള സംവിധാനമാണ് ഇത്. മൃതദേഹങ്ങളുടെ കൂമ്പാരം ഇവിടെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം മൃതദേഹങ്ങളും എംബാം ചെയ്തതായിരുന്നുവെന്ന് മെക്‌സിക്കന്‍ അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എന്തുകൊണ്ടാണ് സംസ്‌കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാത്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കെട്ടിട ഉടമ ജോസ് ലൂയിസ് അരെല്ലാനോ ക്വാറോണിനും ഒരു ജീവനക്കാരനുമെതിരെ കുറ്റം ചുമത്തും. മൃതദേഹങ്ങള്‍ കൊലപാതകത്തിന് ഇരയായിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തുന്നുണ്ട്.

ഇവിടെ മൃതദേഹം സംസ്‌കാരത്തിന് ബന്ധുക്കള്‍ കൊണ്ടു വന്നതെന്നാണ് സൂചന. അവിടെ ബന്ധുക്കള്‍ക്ക് 'ചാരം' നല്‍കും. പക്ഷേ മൃതദേഹം കൃത്യമായി സംസ്‌കരിച്ചില്ലെന്നാണ് നിഗമനം. ഈ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടെന്നും സൂചനകളുണ്ട്. ഈ ലൈസന്‍സുകളും പെര്‍മിറ്റുകളും ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. മയക്കുമരുന്ന് മാഫിയാ ഏറ്റുമുട്ടലില്‍ കാണാതായ നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഇതിലുണ്ടോ എന്നും പരിശോധിക്കും. അമേരിക്കയിലേക്ക് കുടിയേറാനെത്തിയ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ചിലരെ തട്ടിക്കൊണ്ട് പോയതാണ്. അവരുടെ മൃതദേഹങ്ങളും ഇതിലുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

യുഎസിലേക്ക് നിയമപരമായി പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന നിരവധി കുടിയേറ്റക്കാരെ പലപ്പോഴും തട്ടിക്കൊണ്ടുപോകുകയോ കാണാതാവുകയോ ചെയ്തിരുന്നു. ഇവരുടെ കുടുംബങ്ങളുടെ ആശങ്ക മാറ്റാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.