ലണ്ടന്‍: ബ്രിട്ടന്റെ ആണവ കേന്ദ്രത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചാരന്മാരെ അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ ഫാസ്ലെയ്ന്‍ ആണവ നാവിക താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇറാനിയന്‍ ചാരന്മാര്‍ എന്ന സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡിലെ എച്ച്.എം നേവല്‍ ബേസ് ക്ലൈഡിലെ കവാടത്തില്‍ വാഹനത്തിലെത്തിയ 34 വയസ്സുകാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം 31 വയസ്സുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവര്‍ ഇറാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ പ്രവേശിക്കുന്നതിന് ആവശ്യമായ പാസുകള്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് ഇവരെ അധികൃതര്‍ തിരിച്ചയച്ചു. എന്നാല്‍ താവളത്തിന് സമീപം തുടര്‍ന്ന ഇവരുടെ പെരുമാറ്റം അധികൃതകരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ട്രൈഡന്റ് മിസൈലുകള്‍ ഘടിപ്പിച്ച വാന്‍ഗാര്‍ഡ് കപ്പലുകള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനികളുടെ ആസ്ഥാനമാണ് സ്‌കോട്ട്ലന്‍ഡിലെ ഈ നാവിക താവളം.

ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കുന്നത് 'ആക്രമണത്തിലുള്ള പങ്കാളിത്തമായി' കാണുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ ചാരനീക്കവും അതിന് പിന്നാലെ ഈ അറസ്റ്റും നടന്നിരിക്കുന്നത്. അതിനാല്‍ ഏറെ ജാ ഗ്രതയോടെയാണ് സംഭവത്തെ അധികൃതര്‍ നോക്കിക്കാണുന്നത്. ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ സൈനിക നടപടികളില്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ ഗ്ചി പ്രതിഷേധമറിയിച്ചിരുന്നു. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ നിന്നും ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണത്തിന് സര്‍ കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയിരുന്നു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗ്ലാസ്ഗോയില്‍ നിന്ന് 25 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ താവളത്തില്‍ ആണവ റിയാക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യം ഈ താവളത്തില്‍ ഗുരുതരമായ ഒരു ആണവ അപകടം ഉണ്ടായതായി കഴിഞ്ഞ ഓഗസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പോലീസും, റോയല്‍ മറൈന്‍ കമാന്‍ഡോകളിലെ '43 കമാന്‍ഡോ ഫ്‌ലീറ്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുമാണ് ഫാസ്ലെയ്ന്‍ നാവിക താവളത്തിന് സുരക്ഷയൊരുക്കുന്നത്.

അതേസമയം, ബ്രിട്ടനെതിരെയുള്ള ഇറാന്റെ വിമര്‍ശനം വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ടെലഗ്രാം വെബ്സൈറ്റില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുറത്തുവന്നത്. 'ഈ നടപടികള്‍ തീര്‍ച്ചയായും ആക്രമണത്തിലുള്ള പങ്കാളിത്തമായി കണക്കാക്കപ്പെടും, കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തപ്പെടുകയും ചെയ്യും എന്നുമായിരുന്നു കുറിപ്പ്.

അതേസമയം തന്നെ, രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഞങ്ങളുടെ സ്വാഭാവികമായ അവകാശം ഞങ്ങള്‍ നിലനിര്‍ത്തുന്നുവെന്നായിരുന്നു ബ്രിട്ടന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഞങ്ങള്‍ ആദ്യത്തെ ആക്രമണങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല, വലിയൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.ഇറാന്റെ തുടര്‍ച്ചയായതും അങ്ങേയറ്റം പ്രകോപനപരവുമായ ആക്രമണങ്ങള്‍ക്ക് മറുപടിയായി, പ്രത്യേക പ്രതിരോധ ആവശ്യങ്ങള്‍ക്കും പരിമിതമായ ലക്ഷ്യങ്ങള്‍ക്കുമായി മാത്രമാണ് ഞങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയത്. അടിയന്തര ഭീഷണി ഇല്ലാതാക്കാനും നയതന്ത്രത്തിന്റെ പാത പുനഃസ്ഥാപിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു.' സംഘര്‍ഷത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനം വളരെ മിതത്വമുള്ളതായിരുന്നു എന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

കുടുംബങ്ങള്‍ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, ഗവണ്‍മെന്റ് 'ഉചിതമായ രീതിയില്‍ ഇടപെടാന്‍' തയ്യാറാണെന്ന് സ്റ്റീവ് റീഡ് പറഞ്ഞു.'ഗവണ്‍മെന്റ് സാഹചര്യം ഓരോ മണിക്കൂറിലും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് ഉചിതമായ രീതിയില്‍ ഇടപെടാന്‍ ഞങ്ങള്‍ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഘര്‍ഷം നീണ്ടുനില്‍ക്കുന്നതിനനുസരിച്ച് 'ജീവിതച്ചെലവില്‍ അതിന്റെ ആഘാതം വര്‍ദ്ധിക്കുമെന്ന്' സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 'ഇറാനുമായി ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി' എന്നും അദ്ദേഹം പറഞ്ഞു.