ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം തുടങ്ങി. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തും. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായം നല്‍കിയ ഇറാന്‍ അര്‍മേനിയ സര്‍ക്കാരുകളോട് വിദേശകാര്യ മന്ത്രാലയം നന്ദിയറിയിച്ചു. നിലവില്‍ ഇറാനില്‍ തുടരുന്ന ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അര്‍മേനിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറിയ ഇന്ത്യക്കാരുടെ ചിത്രവും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

1,500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യക്കാരെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ധു എന്ന പേരിലാണ് രക്ഷാ ദൗത്യം നടക്കുന്നത്.

ഇറാനില്‍ നിന്ന് വിദ്യാര്‍ഥികള്‍ അര്‍മേനിയ വഴി ആദ്യം ദോഹയിലാണെത്തിയത്. 110 വിദ്യാര്‍ഥികളില്‍ 90 പേരും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവര്‍ എത്തുന്നത്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരെ ടെഹ്റാനില്‍ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചിരുന്നു.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തുന്നത്.

വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ 1500 പേര്‍ വിദ്യാര്‍ഥികളാണ്; ഭൂരിഭാഗവും കശ്മീരില്‍നിന്നുള്ളവര്‍. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്കു ടെഹ്‌റാന്‍ വിടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ അയല്‍രാജ്യങ്ങളില്‍ ഒന്നാണ് അര്‍മീനിയ. അടുത്തിടെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറിനു' ശേഷം ഇറാന്റെ മറ്റ് അയല്‍രാജ്യങ്ങളായ തുര്‍ക്കി, അസര്‍ബൈജാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദപരമായ ബന്ധമില്ല.

വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

ടോള്‍ഫ്രീ 1800118797, വാട്‌സാപ്: +91-11-23012113,

+91-11-23014104, +91-11-23017905, +91-9968291988.

ഇമെയില്‍: situationroom@mea.gov.in

ഇറാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍:

+98 9128109115, +98 9128109109. വാട്‌സാപ്: +98 901044557, +98 9015993320, +91 8086871709. cons.tehran@mea.gov.in