പൂഞ്ഞാര്‍: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്. ഇഷ്ടമില്ലാത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ജോര്‍ജ്ജ് ക്ഷുഭിതനായത്. ന്യൂസ് മലയാളം ചാനലിന്റെ കോട്ടയം പ്രതിനിധി അജിത് ബാബുവിന് നേരെയാണ് ജോര്‍ജ് പ്രകോപിതനായത്. താന്‍ മുന്‍പ് നടത്തിയ ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് പിസിയെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ റിപ്പോര്‍ട്ടര്‍, കഴിഞ്ഞ തവണ തിരിച്ചടിയായ സമുദായവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചതോടെയാണ് ജോര്‍ജ് പൊട്ടിത്തെറിച്ചത്. 'നീ ഊളത്തരവുമായി ഇറങ്ങിയിരിക്കുകയാണോടാ' എന്ന് ആക്രോശിച്ച അദ്ദേഹം, 'നീ പോയി വേറെ പണി നോക്ക്' എന്നും റിപ്പോര്‍ട്ടറോട് പറഞ്ഞു. തിരഞ്ഞെടുപ്പു രംഗത്ത് ഇത്തരമൊരു ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജോര്‍ജ്ജ് പൊട്ടിത്തെറിച്ചത്.

മുന്‍പ് നടത്തിയ വിവാദ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടോ എന്നും ആ നിലപാടില്‍ മാറ്റമുണ്ടോ എന്നുമായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. എന്നാല്‍ പഴയ കാര്യങ്ങള്‍ തോണ്ടിപ്പുറത്തിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. തെരഞ്ഞെടുപ്പു കാ്‌ലത്ത് ഇത്തരമൊരു വിഷയം വീണ്ടും ചര്‍ച്ചയാക്കേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍, ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെ ജോര്‍ജ്ജ് പൊട്ടിത്തെറിച്ചു.



താന്‍ ജയിക്കുന്ന എംഎല്‍എ ആണെന്നും ഇത്തരം 'ഊളത്തരങ്ങള്‍' തന്നോട് ചോദിക്കരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഞാന്‍ പലതും പറഞ്ഞിട്ടുണ്ടാകും, അതിനെന്തുവേണം' എന്നും പണ്ട് പറഞ്ഞതൊക്കെ തോണ്ടി പുറത്തിടാനാണോ ശ്രമം എന്നും പി.സി.ജോര്‍ജ് ചോദിച്ചു. വളരെ മാന്യമായ രീതിയിലാണ് ചോദ്യം ചോദിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പിസി ജോര്‍ജ് വഴങ്ങിയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഈരാറ്റുപേട്ടയിലും വെണ്ണലയിലും നടത്തിയ പ്രസംഗങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ച് മാതൃഭൂമി ചാനലിനോട് ജോര്‍ജ്ജ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തിനെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിക്കുന്നതായും ജോര്‍ജ്ജ് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാന്‍ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് ക്ഷമ പറയുകയും ചെയ്തു. എനിക്ക് അതില്‍ തെറ്റ് പറ്റി. അവര്‍ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു. അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞാന്‍ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പൊതുപ്രവര്‍ത്തകന്‍ ആരോടും പിണങ്ങേണ്ട കാര്യമില്ല. - പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.