കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍, റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. ഇസിജിയില്‍ വ്യതിയാനം കണ്ടതോടെയാണ് തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്.

ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി സി ജോര്‍ജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. മുന്‍പ് നടത്തിയ വിദ്വേഷ പരമാര്‍ശങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോര്‍ജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ് കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പിസി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. നിലവില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജോര്‍ജിനെ ചോദ്യം ചെയ്യുകയാണ്.

പി.സി ജോര്‍ജിനെതിരെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പിസി ജോര്‍ജ് കോടതിയില്‍ എത്തിയത്. രാവിലെ മുതല്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.

പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് പിസി ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.