- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?
ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍, ഇന്ത്യക്കെതിരെ അതിര്‍ത്തി രാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നതായി ആശങ്ക. പാക്കിസ്ഥാന്‍- ബംഗ്ലാദേശ്- ചൈന എന്നീ രാഷ്ട്രങ്ങള്‍ ചേരുന്നുള്ള ഒരു അച്ചുതണ്ടിനെ കുറിച്ചാണ് സംശയം ബലപ്പെടുന്നത്. ഇതില്‍ ചൈന നേരത്തെ തന്നെ ഇന്ത്യക്ക് എതിരാണ്. പണവും ആയുധവും നല്‍കി, പാക്കിസ്ഥാനെ സഹായിക്കുകയാണ് കമ്യൂണിസ്റ്റ് ചീന ചെയ്യുന്നത്. മാത്രമല്ല, പാക്കിസ്ഥാനില്‍ ബില്‍ട്ട് റോഡ് പദ്ധതിയുടെയൊക്കെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ചൈനക്കുണ്ട്. ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയൊക്കെ ചൈനയുടെ കോളനി പോലെയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ബംഗ്ലാദേശിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബീഗം ഖാലിദ സിയയുടെ സര്‍ക്കാര്‍ പുറത്താവുന്നതുവരെ ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയോട് അടുത്ത ബന്ധമായിരുന്നു. മാത്രമല്ല, 1971-ല്‍ ഇന്ത്യ രക്തം ചിന്തി പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിച്ചെടുത്ത രാഷ്ട്രം കൂടിയാണ് ബംഗ്ലാദേശ്. പക്ഷേ ഖാലിദ സിയയുടെ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ അവിടെ മതമൗലികവാദികള്‍ക്കാണ് മേല്‍ക്കെ ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ നേതൃത്വത്തില്‍ വലിയ ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. നൂറുകണക്കിന് നിരപരാധികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ബംഗ്ലാദേശ് തലവനെവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു.
എന്നാല്‍ നൊബേല്‍ സമ്മാന ജേതാവ്, സാമ്പത്തിക വിചക്ഷണനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റുകളുടെ കൈയിലെ കളിപ്പാവയായി യൂനുസും മാറുന്ന കാഴ്ചയാണ് കാണാനായത്. ഇപ്പോഴിതാ യൂനുസിന്റെ അടുത്ത അനുയായിയായ മുന്‍ പട്ടാള മേജര്‍ ഇന്ത്യക്കെതിരെ കൊലവിളിയും ഉയര്‍ത്തിയിരിക്കയാണ്.
ബംഗ്ലാദേശ് വെറുതെയിരിക്കില്ല
പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ തലവന്‍ കൂടിയായ മേജര്‍ ജനറല്‍ ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞത് വന്‍ വിവാദമായി. ഇന്തോ- പാക്ക് യുദ്ധമുണ്ടായാല്‍, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹമെന്നത് പ്രസ്താവനയുടെ ഗൗരവും വര്‍ധിപ്പിക്കുന്നു.
ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫസലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. അതിനായി ചൈനയുമായി ഒരു സംയുക്ത സഹകരണ നീക്കത്തിന് ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമായി എന്നും, നിലവില്‍ ബംഗ്ലാദേശിന്റെ നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ഫസലുര്‍ റഹ്‌മാന്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ ചൈന സന്ദര്‍ശിച്ച വേളയില്‍ മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. 'ഇന്ത്യയുടെ കിഴക്കന്‍ ഭാഗമായ ഏഴ് സംസ്ഥാനങ്ങളെ ഏഴ് സഹോദരിമാര്‍ എന്ന് വിളിക്കുന്നു. അവ ഇന്ത്യയുടെ ഒരു കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. സമുദ്രത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. മേഖലയിലെ 'സമുദ്രത്തിന്റെ ഏക സംരക്ഷകന്‍'' ബംഗ്ലാദേശാണ് '. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വിപുലീകരണമായ ഒരു വലിയ അവസരമാകും'' എന്നായിരുന്നു മുഹമ്മദ് യൂനുസ് അന്ന് പ്രസ്താവന നടത്തിയിരുന്നത്. ഇതും വിവാദമായിരുന്നു.
ഫസ്ലുര്‍ റഹ്‌മാന്റെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വലിയ വിവാദം നടക്കുന്നുണ്ട്. പാക്കിസ്ഥാന്റെ അവഗണനയെ തുടര്‍ന്നുണ്ടായ രാഷ്ട്രമാണ് ബംഗ്ലാദേശ്. പാക്കിസ്ഥാന്‍ പട്ടാളം, പതിനായിരക്കണക്കിന് ബംഗ്ലാദേശികളെയാണ് കൊന്നൊടുക്കിയതും, ബലാത്സഗം ചെയ്തതും. അന്ന് കൂട്ടത്തോടെ നിലവിളിച്ചിരുന്ന ആ രാജ്യത്തെ, രക്ഷിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉത്തരവിലുടെയുണ്ടായ മിലിട്ടറി ഓപ്പറേഷനായിരുന്നു. ഇപ്പോള്‍ മതത്തിന്റെ പേരില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും ഒന്നാവുകയാണ്.