ന്യൂഡല്‍ഹി: പാര്‍ലെ-ജി ബിസ്‌കറ്റുകള്‍ പരിചയം ഇല്ലാത്തവര്‍ ഉണ്ടാകില്ല. ഇന്ത്യന്‍ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ബിസ്‌കറ്റ്. നാലുമണിക്ക് മറ്റുുപലഹാരം ഒന്നുമില്ലെങ്കില്‍ കുട്ടികള്‍ക്ക് അധികം ചെലവില്ലാതെ നല്‍കാവുന്ന പോഷകാഹാരം. അതൊരു ആഡംബരമേയല്ല. പാര്‍ലെ ജി ഗ്ലൂക്കോസ് പ്ലെയിന്‍ ബിസ്‌കറ്റ് 24 എണ്ണമുള്ള പാക്കറ്റ് 5 രൂപയ്ക്ക് കിട്ടും. എന്നാല്‍, യുദ്ധം താറുമാറാക്കിയ ഗസ്സയിലെ കുട്ടികള്‍ക്ക് ഈ വിലയ്ക്ക് പാര്‍ലെ-ജി കിട്ടില്ല.

യുദ്ധവും ഇസ്രയേല്‍ ഉപരോധവും കാരണം കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന ഗസ്സയില്‍ 500 മടങ്ങാണ് വിലവര്‍ദ്ധന. മുംബൈ ആസ്ഥാനമായുള്ള പാര്‍ലെ പ്രോഡക്റ്റ്‌സ് നിര്‍മ്മിക്കുന്ന ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 24 യൂറോയിലേറെ വിലയ്ക്കാണെന്ന് ( 2,342) ഗസ്സയില്‍ നിന്നുള്ള ഒരാളുടെ സമീപകാല വൈറല്‍ പോസ്റ്റല്‍ പറയുന്നു. ഇന്ത്യയില്‍ ഇത്ര വില കുറച്ച് കിട്ടുന്ന ബിസ്‌കറ്റിന് ഗസ്സയില്‍ ഇത്ര വിലയോ എന്ന് ചോദിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കണ്ണുതള്ളുന്നു.

' വലിയ കാത്തിരിപ്പിന് ശേഷം റാവിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌കറ്റ് കിട്ടി. വില 1.5 യൂറോയില്‍ നിന്ന് 24 യൂറോ ആയി കുതിച്ചെങ്കിലും അവളുടെ പ്രിയ ബിസ്‌കറ്റ് വാങ്ങാതിരിക്കാന്‍ എനിക്കായില്ല'-പോസ്റ്റില്‍ ഒരുപിതാവ് പറഞ്ഞു.


കരിഞ്ചന്തയുടെ കളി

പാര്‍ലെ-ജിക്ക് മാത്രമല്ല വിലക്കയറ്റം. സാധനങ്ങളെല്ലാം മാനുഷിക സഹായമായാണ് ഗസ്സയില്‍ പ്രവേശിക്കുന്നത്. അതും സൗജന്യമായി. എന്നാല്‍. അതുകുറച്ചുപേര്‍ക്ക് മാത്രമേ കിട്ടുന്നുളളു. ക്ഷാമം കാരണം അത് കരിഞ്ചന്തയിലേക്ക് പോകുന്നു. വില കൂടാന്‍ കാരണം വേറെ അന്വേഷിക്കണോ.

പല സ്ഥലങ്ങളിലും പല വിലയാണ്. എല്ലായിടത്തും പാര്‍ലെ ജിക്ക് 2000 രൂപയാണ് വിലയെന്ന് കരുതേണ്ട. ചിലയിടത്ത് 240 രൂപയ്ക്കും കിട്ടും. ആരാണ് വില്‍പ്പനക്കാരന്‍ എന്നതിനെ ആശ്രയിച്ച് തോന്നുന്ന വില. കയറ്റുമതി പാക്ക് എന്ന് രേഖപ്പെടുത്തിയ പാര്‍ലെ ജി പാക്കറ്റുകളില്‍ വില ഇടാറുമില്ല. എല്ലാം കൊണ്ടും വില കൂട്ടാന്‍ അനുകൂല സാഹചര്യം.

അതിര്‍ത്തികള്‍ മൂന്നുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്നത് കൊണ്ട് 20 ലക്ഷത്തോളം പേരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല. കുറച്ചുവല്ലതും കിട്ടിയാല്‍ അത് കൊള്ളവിലയ്ക്ക് വില്‍ക്കുകയും ചെയ്യും.

ജൂണ്‍ ആറിന് ഗാസയില്‍ അവശ്യ സാധനങ്ങള്‍ക്ക് നല്‍കേണ്ട വില

ഒരു കിലോ പഞ്ചസാര: 4914 രൂപ

ഒരു ലിറ്റര്‍ പാചക എണ്ണ: 4177 രൂപ

ഒരു കിലോ ഉരുളക്കിഴങ്ങ്: 1965 രൂപ

ഒരു കിലോ ഉള്ളി: 4423 രൂപ

ഒരുകപ്പ് കാപ്പി : 1800 രൂപ

പാര്‍ലെ -ജി എന്ന നൊസ്റ്റാള്‍ജിയ

പാര്‍ലെ-ജി എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഒരു ഭക്ഷ്യ ഉത്പന്നത്തില്‍ ഏറെയാണ്. അതൊരു നൊസ്റ്റാള്‍ജിയ ആണ്. 1938 ല്‍ സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് ബ്രിട്ടീഷ് ബിസ്‌കറ്റുകള്‍ക്ക് ബദലായി പാര്‍ലെ-ജിയുടെ വരവ്. ആര്‍ക്കും വിലക്കുറവില്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ബിസ്‌കറ്റ്.

പതിറ്റാണ്ടുകളായിട്ടും, കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ പാര്‍ലെ-ജിക്ക് കഴിയുന്നു. പാക്കിന്റെ ഭാരം കുറച്ചാണ് പഴയ വില നിലനിര്‍ത്തുന്നത്. 5 രൂപ പാക്കറ്റില്‍ ഒരുകാലത്ത് 100 ഗ്രാം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം 55 ഗ്രാം മാത്രം. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നമായി തുടരുന്നു. 2013 ല്‍ 5000 കോടി വില്‍പ്പന കടക്കുന്ന ആദ്യ ഇന്ത്യന്‍ എഫ്എംസിജി (Fast-Moving Consumer Goods) ആയി പാര്‍ലെ-ജി മാറി. 2011 ഓടെ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന ബിസ്‌കറ്റ് ആയി മാറിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.