- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?
കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. എസ് ഡി പി ഐയ്്ക്കെതിരെ വിമര്‍ശനവുമായാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി രംഗത്ത് വരുന്നത്. റസീനയുടെ കുടുംബത്തെ എസ്ഡിപിഐ സമ്മര്‍ദത്തിലാക്കുകയാണെന്നും മാതാവ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണെന്നും പികെ ശ്രീമതി പറഞ്ഞു.
'ഇങ്ങനെയുളള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധുക്കളുടെ വാക്കുകള്‍, ജീവിച്ചിരിക്കുന്നവരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരായിരിക്കാം അവര്‍. മരിച്ചുപോയവര്‍ മരിച്ചുപോയി, സ്വന്തം അനിയത്തിയുടെ മക്കളെ രക്ഷിക്കണം എന്ന് മറ്റുളളവര്‍ നിര്‍ബന്ധിച്ചിരിക്കാം. അവരുടെ പിതാവ് ഇപ്പോഴും പ്രതികള്‍ക്ക് എതിരാണ് മൊഴി നല്‍കിയിരിക്കുന്നത്'- പികെ ശ്രീമതി പറഞ്ഞു. മുസ്ലിം സ്ത്രീ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാന്‍ പാടില്ല എന്നതാണ് എസ്ഡിപിഐയുടെ ചിന്തയെന്നും അങ്ങനെ ചിന്തിക്കുന്നത് തീവ്രവാദമാണെന്നും പി കെ ശ്രീമതി വിമര്‍ശിച്ചു. അതായത് റസീനയുടെ മരണത്തില്‍ അച്ഛനും അമ്മയും രണ്ടു നിലപാടിലെന്ന് പറയുകയാണ് പികെ ശ്രീമതി. അച്ഛനും അമ്മയും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്.
മകള്‍ ജീവനൊടുക്കിയതിന് കാരണം സദാചാര പൊലീസിംഗ് അല്ലെന്ന് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് പറഞ്ഞിരുന്നു. മരണത്തിന് പിന്നില്‍ മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്താണെന്നും അയാള്‍ റസീനയുടെ 40 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും മാതാവ് ഫാത്തിമ ആരോപിച്ചിരുന്നു. 'യുവാവുമായി കൂട്ടുകൂടിയ ശേഷം ഞങ്ങളെ കണ്ടുകൂടായിരുന്നു. എന്റെ മകള്‍ക്ക് നീതി കിട്ടണം. 40 പവന്‍ സ്വര്‍ണം കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോള്‍ ആ സ്വര്‍ണമൊന്നുമില്ല. കുറേ പേരോട് കടം വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തര്‍ വന്ന് അവള്‍ കടം വാങ്ങിയതിന്റെ കണക്ക് ഞങ്ങളോട് പറയുന്നത്. അവന്‍ മോളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറില്‍ കയറി പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവര്‍ നല്ലതിനുവേണ്ടിയാണ് ചെയ്തത്. കാറില്‍ നിന്ന് ഇറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടുവിടുക മാത്രമാണ് അവര്‍ ചെയ്ത തെന്നാണ് ഫാത്തിമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. 15 വര്‍ഷത്തിന് മുമ്പാണ് റസീനയുടെ വിവാഹം കഴിച്ചത്. അന്ന് നല്‍കിയതാണ് 40 പവന്‍ സ്വര്‍ണ്ണം. ഇത് ചര്‍ച്ചയായതോടെ 20 പവനാണ് കൊണ്ടു പോയതെന്നും പറഞ്ഞു.
അതിനിടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് റഹീസിന്റെ പരാതിയില്‍ പിണറായി പൊലിസ് വീണ്ടും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പറമ്പായി സ്വദേശികളായ ഫൈസല്‍, മുബഷീര്‍, റഫ്‌നാസ്, സുനീര്‍ സക്കറിയ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ റസീനയുടെ ബന്ധുക്കളുമുണ്ടെന്നാണ് വിവരം. കഴിഞ്ഞജൂണ്‍15 ന് വൈകിട്ട് മൂന്ന് മണിക്ക് റസീനയുമായി റഹീസ് കായലോട് അച്ചാങ്കണ്ടി പള്ളിക്ക് സമീപമുള്ള റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് സമീപത്തു നിന്നും സംസാരിക്കവെ പ്രതികള്‍ തന്നെ സംഘം ചേര്‍ന്ന് തന്നെ വളയുകയും ബലപ്രയോഗത്തിലുടെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയെന്നാണ് റഹീസിന്റെ പരാതി. തന്റെ മൊബൈല്‍ ഫോണും ടാബും പ്രതികള്‍ പിടിച്ചെടുത്ത് അതിലെ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഇതു പ്രകാരം എഫ് ഐ ആറും എടുത്തു.
ശനിയാഴ്ച്ച രാവിലെയാണ് റസീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കുന്നതിനായി റഹീസ് പിണറായി പൊലിസ് സ്റ്റേഷനില്‍ ഹാജരായത്. എസ്. ഐ ബ വീഷിന്റെ നേതൃത്വത്തിലാണ് ഇയാളുടെ മൊഴിയെടുത്തത്. റഹീസ് കേസിലെ പ്രതിയല്ലെന്ന് പിണറായി പൊലിസ് അറിയിച്ചു. എന്നാല്‍ റഹീസ് റസീനയെ പ്രണയം നടിച്ചു 46 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയെന്ന് ഉമ്മ ഫാത്തിമ തലശേരി എ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍
റസീനയില്‍ നിന്നും 46 പവനും സ്വര്‍ണവും തട്ടിയെടുത്തുവെന്ന റസീനയുടെ ഉമ്മ ഫാത്തിമയുടെ ആരോപണം യുവാവ് പൊലിസ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
മൂന്നര വര്‍ഷം മുന്‍പ് യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ആണ്‍ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയില്‍ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം. എന്നാല്‍ ഈ പരാതിയില്‍ റഹീസിനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.