റിയാദ്: പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത ശേഷം പീഡനം ആരോപിച്ച് വധുവും കുടുംബവും കേസ് നല്‍കിയതോടെ നാട്ടിലേക്ക് മടങ്ങാതെ റിയാദില്‍ തുടര്‍ന്ന യുവാവിനെ രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടി കേരള പൊലീസ്. വധുവിന്റെ പരാതിയിലാണ് മണ്ണാര്‍ക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്.

റിയാദില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. കുറച്ചു ദിവസത്തിന് ശേഷം ഇയാള്‍ നാട്ടില്‍നിന്ന് റിയാദിലെ ജോലി സ്ഥലത്ത് മടങ്ങിയെത്തി. എന്നാല്‍ പിന്നീട് ബന്ധുക്കളും വധുവും ചേര്‍ന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നല്‍കി. ഇന്റര്‍പോളിന്റെ സഹായം തേടിയ കേരള പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പടുവിച്ചതോടെ സൗദി ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കുകയായിരുന്നു.

പതിനാറ് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ലൈംഗിക പീഡന പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് പോക്‌സോ, ശൈശവ വിവാഹ കേസുകള്‍ എടുത്തതോടെ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ മണ്ണാര്‍ക്കാട് പൊലീസ് റിയാദിലെത്തി സൗദി പൊലീസില്‍ നിന്ന് പ്രതിയെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സുന്ദരനും സംഘവുമാണ് കഴിഞ്ഞദിവസം റിയാദിലെത്തി അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് മാരേജ് ആക്റ്റ് ലംഘനം, പോക്‌സോ കേസ് എന്നിവയാണ് പ്രതിക്കെതിരെയുള്ളതെന്ന് പൊലീസ് സംഘം പറഞ്ഞു.

2022-ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന ഇയാള്‍ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി. മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാര്‍ജ് ചെയ്തത്. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതി സൗദിയിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് നിലവിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും ഭയന്ന് 2022-ന് ശേഷം പ്രതി നാട്ടിലേക്ക് പോയിട്ടില്ല. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പടുവിച്ചു.

ഇത് ഇറങ്ങിയതോടെ നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇന്റര്‍പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്. പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടര്‍നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം 20-നാണ് മണ്ണര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, എസ്.സി പോലീസ് ഓഫീസര്‍ കെ. നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ റംഷാദ് എന്നിവരടങ്ങുന്ന സംഘം റിയാദിലെത്തിയത്.

തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 25) രാത്രി 10 ഓടെ സൗദി നാഷനല്‍ ക്രൈം ബ്യുറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയര്‍പ്പോര്‍ട്ടില്‍ വെച്ച് കേരള പൊലീസ് സംഘത്തിന് കൈമാറി. രാത്രി 11.55-ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പ്രതിയുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടു. അതേസമയം, ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തു.