- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായി വനിതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പ്; 'അനുകമ്പയുടെ വില' എന്ന തലക്കെട്ടില്‍ ഡോ. ധനലക്ഷ്മി എഴുതിയത് സ്വന്തം ജീവിതക്കുറിപ്പോ? കുറിപ്പിന് പിന്നാലെ മരണവും; ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
അബുദാബി: അബുദാബിയിലെ പ്രമുഖ ദന്തഡോക്ടറും മലയാളി സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരിന്ന ഡോ. ധനലക്ഷ്മിയുടെ വിയോഗം പ്രവാസി ലോകത്തിന് വലിയ ആഘാതമായിട്ടുണ്ട്. അപ്രതീക്ഷിതമായി മരണത്തെ പുല്‍കിയ ഡോക്ടര്‍ അവസാനം എഴുതിയ സോഷ്യല്‍ മീഡിയാ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'അനുകമ്പയുടെ വില'-ഇതാണ് ഡോ. ധനലക്ഷ്മി രണ്ടു ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പിലെ തലക്കെട്ട്. ഇതൊരു കഥയാണോ അനുഭവമാണോ എന്ന് മനസ്സിലാവാത്ത തരത്തിലാണ് എഴുതിയിരിക്കുന്നത്. ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായ ഒരു വനിതയുടെ അനുഭവമാണ് കുറിപ്പിലുള്ളത്. ഇത് സ്വന്തം അനുഭവ കുറിപ്പെന്ന സൂചന പോലുമുണ്ട്.
സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇയാള്‍ക്ക് പ്രത്യേക പിന്തുണയാവശ്യമുള്ള ഒരു മകനുണ്ട്. പെട്ടെന്ന് ഒരുദിവസം തനിക്ക് ജോലി നഷ്ടമായെന്നും കാര്‍ കമ്പനി തിരികെ എടുത്തെന്നും വനിതാ സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നു. മകനെ കൊണ്ടുപോകാനും യാത്രകള്‍ക്കും വാഹനമില്ലെന്ന് കണ്ണീരോടെ പറയുന്നു. ഈ കഥ കേട്ട് സ്വന്തമായി വായ്പ്പയെടുത്ത് കാര്‍ വാങ്ങി നല്‍കുകയാണ് ഉറ്റ സുഹൃത്തായ വനിത. പ്രത്യേക പിന്തുണ ആവശ്യമുള്ള അയാളുടെ മകനെ മാത്രമോര്‍ത്താണ് ആ ദയ കാട്ടിയത്. പറ്റുമ്പോള്‍ തിരിച്ചടയ്ക്കണം എന്നത് മാത്രമായിരുന്നു അയാള്‍ക്ക് മുന്നില്‍ വെച്ച നിബന്ധന.
പക്ഷെ പിന്നീട് നിരന്തരം പിന്നെ ട്രാഫിക് പിഴകള്‍ വന്നു തുടങ്ങി. തെറ്റായ പാര്‍ക്കിങ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്.. അങ്ങനെ പലതും. ചോദിച്ചപ്പോള്‍ തിരക്കിട്ട് ആശുപത്രിയില്‍ പോയപ്പോള്‍, മകനെ തെറാപ്പിക്ക് കൊണ്ടുപോയപ്പോള്‍ സംഭവിച്ചത് തുടങ്ങിയ ന്യായീകരണങ്ങള്‍..
വായ്പ്പയും വാഹനവും സ്വന്തം പേരിലായതിനാല്‍ എല്ലാം വനിതാ സുഹൃത്ത് അടച്ചു തീര്‍ത്തു. പക്ഷെ പിന്നെ കാണുന്നത് ഇയാളുടെ കുടുംബം വിദേശയാത്രകള്‍ നടത്തുന്നതും ഉല്ലസിക്കുന്നതും ആഡംബരത്തില്‍ ജീവിക്കുന്നതും എല്ലാമാണ്. തന്റെ പേരിലെടുത്ത കാറിന്റെ വായ്പ്പയെങ്കിലും അടച്ചു തീര്‍ക്കാന്‍ പറഞ്ഞിട്ട് അതും കേട്ടില്ല. ചോദിച്ചിട്ടും മറുപടിയില്ല.
ഒടുവില്‍ തന്റെ ജോലി നഷ്ടപ്പെട്ട് സഹായം തേടിയപ്പോള്‍ പോലും പ്രതികരണമുണ്ടായില്ല. ചതിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവില്‍ ആ വനിത സ്വന്തം അന്തസ് മുറുകെപ്പിടിച്ച് തിരികെ നടന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സാങ്കല്‍പ്പികമെന്ന് തോന്നുന്ന രണ്ട് പേരുകളല്ലാതെ മറ്റൊന്നും കുറിപ്പിലില്ല.
അതേസമയം മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും. ബനിയാസ് മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു ശേഷമാകും നാട്ടിലേക്കു കൊണ്ടുപോവുക. ധനലക്ഷ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ജോലിക്ക് എത്താത്തിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി തായമ്പള്ളി വീട്ടില്‍ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.
ഡോ. ധനലക്ഷ്മിയുടെ മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. ഡോക്ടറെ അടുത്തറിയാവുന്ന ആക്കും മരണം വിശ്വസിക്കാനാവുന്നില്ല. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. പത്ത് വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. രണ്ടു ദിവസമായി ഫോണില്‍ കിട്ടിയിരുന്നില്ല. ജോലിസ്ഥലത്തും അവര്‍ തിങ്കളാഴ്ച പോയിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.
ബനിയാസ് സെട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് വൈകിട്ട് മൂന്നിന് മോര്‍ച്ചറിയില്‍ എത്തിച്ചേരണമെന്ന് അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അറിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയ ധനലക്ഷ്മി 10 വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അവര്‍ ഗള്‍ഫില്‍ വരുന്നതിന് മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബൂദബിയിലെ ചെറുതും വലുതുമായ സംഘടനകളുടെ പരിപാടിയില്‍ സ്ഥിര സാന്നിധ്യമായിരുന്നു. അബൂദബി മലയാളി സമാജം അംഗം കൂടിയാണ്.
യു.എ.ഇയിലെ വിവിധ സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഡോ. ധനലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരികജീവകരുണ്യ മേഖലകള്‍ക്ക് തീരാനഷ്ടമാണ് ഡോ. ധനലക്ഷ്മിയുടെ വിയോഗമെന്ന് സലിം ചിറക്കല്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഒരുപോലെ ഇടപഴകുന്ന പ്രകൃതമായിരുന്നു അവരുടേത്.
ഡോ. ധനലക്ഷ്മിയുടെ വിയോഗം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചെറു പുഞ്ചിരിയോടെ മാത്രം പൊതു പരിപാടികളില്‍ നിറഞ്ഞു നിന്ന് അവരെന്നും, ഐ.എസ്.സി അബുദബിയുടെയും തന്റെയും കുടുംബത്തിന്റെയും ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.