ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'വര്‍ത്തമാനം' പ്രതിവാര മലയാളം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ എം പി പറഞ്ഞതായ വാര്‍ത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഒരു പ്രധാന നേതാവിന്റെ അഭാവം കേരളത്തിലുണ്ട് എന്ന് തരൂര്‍ പറഞ്ഞതായാണ് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്്. പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും അഭിപ്രായം പ്രകടിപ്പിക്കുന്നതെന്ന് തരൂര്‍ പ്രതികരിക്കുകയും ചെയ്തു. തന്റെ അഭിമുഖം ഇന്ത്യന്‍ എക്‌സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്റെ വിശദീകരണ കുറിപ്പ്. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ല. താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂര്‍ ആരോപിച്ചു.

എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിതെന്ന് 'എക്സ്' പോസ്റ്റില്‍ ശശി തരൂര്‍ ആരോപിച്ചു. ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂര്‍ ആരോപിച്ചു.

'സാഹിത്യത്തില്‍ സമയം ചെലവഴിക്കാന്‍ വേറെയും വഴികള്‍ ഉണ്ടെന്നാണു ഞാന്‍ പറഞ്ഞത്. എന്നാല്‍, ഇത് രാഷ്ട്രീയത്തില്‍ ഞാന്‍ മറ്റു വഴികള്‍ തേടുന്നുവെന്ന അര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ തലക്കെട്ട് നല്‍കി. പതിവുപോലെ മറ്റു മാധ്യമങ്ങളും ഈ തലക്കെട്ടിനു പിന്നാലെ പോയി. രാഷ്ട്രീയനേതൃത്വവും ഇതിനനുസരിച്ച് പ്രതികരണങ്ങള്‍ നടത്തി. പിന്നീടുണ്ടായ കോലാഹലങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ മാത്രമായി.' തരൂര്‍ പറയുന്നു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'വര്‍ത്തമാനം' പ്രതിവാര മലയാളം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞതായ വാര്‍ത്തയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍, കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ട്, സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് തരൂര്‍ പറയുന്നു.

വാര്‍ത്ത സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂര്‍ കുറിച്ചു. എഐസിസി വിളിച്ച നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ശശി തരൂര്‍ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് . പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ ദില്ലിയില്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെ ഖേദപ്രകടനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ മാസം 23 നാണ് പത്രം തിരുത്ത് നല്‍കിയത്.


' കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാവിന്റെ അഭാവം ഉള്ളതായി നിരവധി പ്രവര്‍ത്തകര്‍ക്ക് തോന്നുന്നു', തരൂരിനെ ഉദ്ധരിച്ച് ആദ്യം വന്ന വാര്‍ത്ത ഇങ്ങനെയാണ്. എന്നാല്‍, തരൂരിന്റെ മലയാളത്തിലെ പരാമര്‍ശം തെറ്റായി വിവര്‍ത്തനം ചെയ്തതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. യഥാര്‍ഥത്തില്‍ തരൂര്‍ പറഞ്ഞത് ഇങ്ങനെയാണ്: ' കോണ്‍ഗ്രസ് ഒരു കേഡര്‍ ബേസ്ഡ് പാര്‍ട്ടി അല്ല, ഒന്നാം കാര്യം. രണ്ടാമത്, ആ സംഘടനയ്ക്ക് എത്ര പ്രാധാന്യം നമ്മള്‍ കൊടുത്തിട്ടുണ്ടെന്ന് കൂടി ചോദിക്കണം, കോണ്‍ഗ്രസുകാര്‍. പല നേതാക്കളുണ്ട്്, സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ട്'. അതായത് തരൂര്‍ പറഞ്ഞതിന്റെ നേര്‍വിപരീതമായാണ് വാര്‍ത്ത വന്നത്. അതുണ്ടാക്കിയ പൊല്ലാപ്പും ചെറുതല്ല.

കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും, സംസ്ഥാനത്ത് പ്രതിപക്ഷത്തെ ഘടകകക്ഷികളും തൃപ്തരല്ലെന്നും ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ അഭിമുഖത്തില്‍. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും തരൂര്‍. പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.