കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് തിങ്കളാഴ്ച രാവിലെ സിദ്ദീഖ് എത്തിയത്. മകനൊപ്പമാണ് സിദ്ധിഖ് ചോദ്യം ചെയ്യലിനായി ഹാജറായിത്. മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി രംഗത്തുവന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് കമാന്റ് സെന്ററില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ പൊലീസിന് മെയില്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നിട്ടും സിദ്ദീഖിനെതിരെ നടപടി സ്വീകരിക്കാതിരുന്നതില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയില്‍ താഴെ മാത്രം സമയമാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്.

ഈ സമയത്തിനുള്ളില്‍ സിദ്ദീഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സാഹചര്യത്തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി ഹൈകോടതി തള്ളി. തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്താലും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം ഉണ്ടായാലും ജാമ്യത്തില്‍ വിട്ടയക്കും. സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.