തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ അനധികൃമായി ഇടം പിടിച്ചു ഖജനാവിന് നഷ്ടമുണ്ടാക്കിയ ജീവനക്കാരുടെ പേര് പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പു നടത്തിയവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം മസ്റ്ററിംഗില്‍ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കുമെന്ന് മാത്രാണ് ധനവകുപ്പ് പറയുന്ന കാര്യം.

സര്‍ക്കാര്‍ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതിന്റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനര്‍ഹര്‍. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറിയിട്ടുള്ളത്. അനര്‍ഹരുടെ പട്ടികയില്‍ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയില്‍ കൂടുതലമുള്ളതെന്നാണ് വിവരം.

സര്‍വ്വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെന്‍ഷന്‍ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂര്‍വ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പരാമവധി ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മത്സരിക്കുന്നതാണ് പതിവ്.

അനര്‍ഹര്‍ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെന്‍ഷന് വന്‍ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്. നടന്നത് വലിയ തട്ടിപ്പാണെങ്കിലും പണം തിരിച്ചുപിടിക്കുന്നതിനപ്പുറം പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ നീക്കമില്ല. രാഷ്ട്രീയസമ്മര്‍ദ്ദമടക്കം ഇതിന് കാരണമാണ്.

അതേസമയം സാമൂഹ്യസുരക്ഷാപെന്‍ഷന്‍ തട്ടിയെടുത്ത ജീവനക്കാര്‍ പതിനായിരം കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴി 50 കോടിയാണ് ഖജനാവിന് നഷ്ടമെന്നു കണക്കാക്കപ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തരികിട വെളിപ്പെട്ടത്. മൂന്നു വര്‍ഷത്തിനിടെ ഇവര്‍ 8.40കോടി രൂപയാണ് കൈപ്പറ്റിയത്.എന്നാല്‍ 2022ലെ സി.എ.ജിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 9,201ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നുജില്ലാതലപട്ടികയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഇവരെയും ചേര്‍ത്താല്‍ 10,659 ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അര്‍ഹതയില്ലാതെ വാങ്ങുന്നുണ്ട്. സി.എ.ജി.റിപ്പോര്‍ട്ടിനു പിന്നാലെ, ഇത്തരക്കാര്‍ സ്വയം പിന്‍മാറണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇങ്ങനെ പിന്‍മാറിയവരുടെ കണക്ക് വരുമ്പോള്‍ തട്ടിപ്പുകാരുടെ എണ്ണം കൂടും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവരുടെ കണക്ക് പരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോടുംആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പ് കണ്ടെത്തിയാല്‍ ഉത്തരവാദിത്വംതദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും എന്ന മുന്നറിയിപ്പും നല്‍കി. തട്ടിപ്പ് സൂഷ്മമായി പരിശോധിക്കാനും ധനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.ഒന്നാം പിണറായി സര്‍ക്കാര്‍ 29,622.67കോടിയും രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 32,100 കോടിയും ആണ് ക്ഷേമപെന്‍ഷനായി ചെലവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യകരുതലായി നല്‍കുന്ന തുകയാണ് തട്ടിയെടുത്തത്. പണമില്ലാത്തതിനാല്‍ നാലു മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.