ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നത്തില്‍ മൃഗ സ്‌നേഹികളുടെ വാദത്തെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കണോ വേണ്ടയോ എന്ന മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ ഒരു മൃഗത്തിന്റെ മനസ് വായിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ചികിത്സയെക്കാള്‍ പ്രതിരോധമാണ് നല്ലതെന്നും കോടതി പറഞ്ഞു.

കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് വാക്കിയുള്ളതെന്നും സുപ്രീം കോടതിയുടെ പരിഹാസം. രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. 20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കും തെരുവുനായുടെ കടിയേറ്റു. ഇതില്‍ ഒരു ജഡ്ജിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണ്. നായകടി മാത്രമല്ല നായകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായകളുടെ ആക്രമണങ്ങള്‍ കൂടുകയാണ്. തെരുവുനായ്ക്കള്‍ കടുത്ത ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് ഉടന്‍ മാറ്റാനും കോടതി ഉത്തരവിട്ടു. അങ്ങനെ പിടിക്കപ്പെടുന്ന തെരുവ് നായ്ക്കളെ അവയെ കൊണ്ടുവന്ന സ്ഥലത്തേക്ക് തിരികെ വിടരുത്. സംസ്ഥാന, ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൃഗങ്ങള്‍ റോഡില്‍ പ്രവേശിക്കാതിരിക്കാന്‍ വേലികെട്ടാനാവില്ലേയെന്നും കോടതി പരിഹസിച്ചു.

അതേസമയം, രാജ്യത്തെ തെരുവ് നായകളുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് ഇല്ലെന്നാണ് മൃഗസ്നേഹികളുടെ വാദം. ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തെരുവ് നായ ആക്രമണം തടയാം. കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നായകളെ ഉപയോഗിക്കാം എന്നും മൃഗ സ്‌നേഹികള്‍ കോടതിയില്‍ പറഞ്ഞു.