തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023-ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്.

മുഖ്യമന്ത്രിയുടെ മകനെയും മകളെയും ഇ.ഡി. ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്നും, ഇത് അച്ഛനായ പിണറായി വിജയന് നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് മക്കളെ സംരക്ഷിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു. ഇ.ഡി. നടപടികള്‍ ശക്തമാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കണമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

2018-ല്‍ യു.എ.ഇ. കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണ്‍ യു.എ.ഇ.യില്‍ ബാങ്കില്‍ ജോലി ചെയ്യുന്നതായും, അവിടെ ഒരു നക്ഷത്ര ഹോട്ടല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതായും, അതിന് സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തി. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും നമുക്ക് കാത്തിരിക്കാമെന്നും പറയുന്ന സ്വപ്ന സ്വാമിയേ ശരണം അയ്യപ്പാ എന്ന് കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വപ്‌നാ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇപ്പഴാണോ മലയാളം മാധ്യമങ്ങള്‍ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകന്‍ ആണ് ED നോട്ടീസ് neglect ചെയ്തിരുനെങ്കില്‍ അറസ്റ്റ്, ജയില്‍, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.

മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത് വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.അത് നടപ്പിലാകണമെങ്കില്‍ അച്ചന്റൈ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും എന്റൈ പഴയ ബോസ് ആയ യൂ എ ഇ കോണ്‍സുല്‍ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യല്‍ വീട്ടില്‍ അയിരുന്നു കൂടികാഴ്ച്ച. അവിടെവയ്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സുല്‍ ജനറലിന് പരിചയപ്പെടുത്തി, മകന്‍ യുഎഇ യില്‍ ഒരു ബാങ്കില്‍ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യില്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ വിലയ്ക്ക് മേടിയ്ക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സുല്‍ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങള്‍ മിന്നലടിച്ചു പോയിട്ടില്ലെങ്കില്‍ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കില്‍ ഫോട്ടോ പടമായി കാണാം)

പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയം. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യൂ എ ഇ യില്‍ സ്റ്റാര്‍ ഹോട്ടല്‍ മേടിയ്ക്കാന്‍ പറ്റുമോ? ഉത്തരംപറ്റും... അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ പറ്റും.

NB: വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും... നമുക്ക് കാത്തിരിക്കാം.

സ്വാമിയേ ശരണം അയ്യപ്പാ