പാറ്റ്‌ന: ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിലെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു പഠിതാക്കള്‍ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ വെള്ളം ബേസ്‌മെന്റിലേക്ക് ഇരച്ചുകയറിപ്പോള്‍, 20 ലേറെ കുട്ടികള്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. മിക്കവരെയും രക്ഷപ്പെടുത്തിയപ്പോള്‍, മൂന്നുപേര്‍ കുടുങ്ങി. താന്യ സോണി( 25), ശ്രേയ യാദവ്( 25), മലയാളിയായ നെവിന്‍ ഡെല്‍വിന്‍(28) എന്നിവരാണ് മുങ്ങി മരിച്ചത്.

ഇക്കൂട്ടത്തില്‍ യുപിഎസ് സി പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന താന്യ സോണി ബഹുമുഖ കഴിവുകളുള്ള പെണ്‍കുട്ടിയായിരുന്നു. ബന്ധുക്കളെല്ലാം താന്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. തങ്ങളുടെ കുടുബത്തിലെ ഏറ്റവും മിടുക്കി കുട്ടിയായിരുന്നു താന്യയെന്ന് മുത്തച്ഛന്‍ പറഞ്ഞു. ' അവള്‍ വളരെ ഷാര്‍പ്പായിരുന്നു, അവള്‍ കവിതാപ്രേമിയായിരുന്നു, നൃത്തത്തിലും കമ്പമുണ്ടായിരുന്നു, കോളജിലെ പരിപാടികളില്‍ അവള്‍ നൃത്തം അവതരിപ്പിച്ചിരുന്നു', കസിന്‍ അങ്കിത് പറഞ്ഞു.

ശനിയാഴ്ചയാണ് രാജേന്ദ്ര നഗറിലെ റോവുസ് ഐ എ എസ് സ്റ്റഡി സര്‍ക്കിള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. ആ ദിവസം ലൈബ്രറി സന്ദര്‍ശിച്ച താന്യയുടെ സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ കെട്ടുപോയി. ബിഹറിലെ ഔറംഗബാദില്‍ നിന്നുള്ളവരാണ് താന്യയുടെ കുടുംബം. കോളേജില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ താന്യ ഡല്‍ഹിയിലായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ഐഎഎസ് പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കവേയാണ് ദുരന്തം. അച്ചന്‍ വിജയകുമാറിന് ജോലി തെലങ്കാനയിലായത് കൊണ്ട് മാതാപിതാക്കള്‍ അവിടെയാണ് കഴിയുന്നത്. ദുരന്ത വാര്‍ത്ത അറിയുമ്പോള്‍ വിജയകുമാര്‍ ലക്‌നൗവിലേക്കുള്ള യാത്രയിലായിരുന്നു. വിവരം കിട്ടിയതോടെ നാഗ്പൂരിലിറങ്ങി ഡല്‍ഹിക്കുള്ള വിമാനം പിടിച്ചു, അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബിഹാറിലെ വസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി താന്യയുടെ മൃതദേഹം കൊണ്ടുപോയി. കുട്ടിക്കാലം മുതലേ ഐഎഎസ് ആയിരുന്നു താന്യയുടെ സ്വപ്‌നമെന്ന് അച്ഛന്‍ വിജയകുമാര്‍ പറഞ്ഞു.

അതേസമയം, കോര്‍പറേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കോച്ചിങ് സെന്റര്‍ തങ്ങളുടെ ബേസ്‌മെന്റ് ലൈബ്രറിയാക്കി മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്. സെന്ററിന്റെ ഉടമകള്‍ അടക്കം 7 പേര്‍ ഇതിനകം അറസ്റ്റിലായി.