ന്യൂയോര്‍ക്ക്: ഒരു നിമിഷത്തെ പിഴവിലാണ് എയര്‍കാനഡ വിമാനം റണ്‍വേയില്‍ ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ത്. രണ്ട് പൈലറ്റുമാരുടെ ജീവന്‍ തല്‍ക്ഷണം പൊലിയുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനം റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടുട്ടത്. മോണ്‍ട്രിയലില്‍ നിന്നെത്തിയ വിമാനം ഞായറാഴ്ച രാത്രി 11.40-ഓടെ ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിലേക്ക് നയിച്ചത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്നാണ് നിഗമനം.

വിമാനത്താവളത്തിലെ മറ്റൊരു ഭാഗത്തുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനിടെയാണ് റണ്‍വേ നാലില്‍ ദുരന്തം വിരുന്നെത്തിയത്. ഫയര്‍ ട്രക്കിന് റണ്‍വേ മുറിച്ചുകടക്കാന്‍ കണ്‍ട്രോള്‍ ടവര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതേസമയം തന്നെ എയര്‍ കാനഡയുടെ ജാസ് 646 വിമാനം ലാന്‍ഡിംഗിനായി താഴ്ന്നു റണ്‍വേയില്‍ എത്തി.



അപകടം മണത്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ട്രക്ക് ഡ്രൈവറോട് മാറാന്‍ നിര്‍ദേശിച്ചെങ്കിലും അത് നടപ്പിലായില്ല. 'ട്രക്ക് വണ്‍, സ്റ്റോപ്പ്, സ്റ്റോപ്പ്, സ്റ്റോപ്പ്!' എന്ന് ആവര്‍ത്തിച്ച് അലറുന്നത് പുറത്തുവന്ന ഓഡിയോയില്‍ വ്യക്തമാണ്. സെക്കന്‍ഡുകള്‍ക്കകം വിമാനം ട്രക്കിലിടിക്കുകയും കണ്‍ട്രോളര്‍ നിസ്സഹായനായി പൈലറ്റുമാരോട് വിമാനം അവിടെത്തന്നെ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 'ഞാന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു... മറ്റൊരു എമര്‍ജന്‍സി കൈകാര്യം ചെയ്യുന്നതിനിടയില്‍ എനിക്ക് പിഴച്ചു പോയി,' എന്ന് പൊട്ടിക്കരച്ചിലോടെ കണ്‍ട്രോളര്‍ പ്രതികരിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശം ട്രക്ക് ഡ്രൈവര്‍ ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിലേക്ക് നയിച്ചത്.

അപകടത്തിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വിമാനത്തിന്റെ മുന്‍സീറ്റിലിരുന്ന ഒരു വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സീറ്റോടുകൂടി വിമാനത്തിന് പുറത്തേക്ക് തെറിച്ചു വീണതായാണ് റിപ്പോര്‍ട്ടുകള്‍. അത്ഭുതകരമായി രക്ഷപ്പെട്ട ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 76 യാത്രക്കാരില്‍ 41 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.

അപകടത്തിനുപിന്നാലെ വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ തകരുകയും മൂക്ക് നിലത്തുരസി നില്‍ക്കുന്ന നിലയിലുമായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍ ട്രക്ക് റണ്‍വേയില്‍ മറിഞ്ഞുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അപകടത്തെത്തുടര്‍ന്ന് ലാഗ്വാര്‍ഡിയ വിമാനത്താവളം താത്കാലികമായി അടച്ചു.

നോവ സ്‌കോട്ടിയയിലെ റീജിയണല്‍ എയര്‍ലൈനായ ജാസ് ഏവിയേഷന്റെ കീഴിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. എയര്‍ കാനഡയ്ക്ക് വേണ്ടിയാണ് ഈ വിമാനം സര്‍വീസ് നടത്തിയിരുന്നത്. 'അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിച്ചു. പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറും പോര്‍ട്ട് അതോറിറ്റി പോലീസ് വകുപ്പും സംഭവസ്ഥലത്തുണ്ട്,' പോര്‍ട്ട് അതോറിറ്റി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അപകടസമയത്ത് വിമാനത്തില്‍ 76 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.

അപകടത്തെത്തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ ഉടന്‍ തന്നെ പുറത്തിറക്കി ടര്‍മിനലിലേക്ക് മാറ്റി. ഇവര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിമാനത്താവള അധികൃതരും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചത് എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരികയാണ്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഫണ്ടിങ് പ്രതിസന്ധിയും വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ കുറവും ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം, വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ ഐ.സി.ഇഏജന്റുമാരെ വിന്യസിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ കനേഡിയന്‍ വിമാനക്കമ്പനിയായ ജാസ് ഏവിയേഷനും എഫ്.എ.എയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.