ടെഹ്‌റാന്‍: ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഞായറാഴ്ച അപ്രതീക്ഷിതമായാണ് അമേരിക്കയും ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. പിന്നാലെ ഇറാനിലെ യുഎസ് ആക്രമണം തത്സമയം നിരീക്ഷിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് വൈറ്റ് ഹൗസ്. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വൈറ്റ് ഹൗസിലിരുന്ന് അമേരിക്കയുടെ ആക്രമണം നിരീക്ഷിച്ചു.

യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ 'സിറ്റുവേഷന്‍ റൂമില്‍' ഇരുന്നാണ് ട്രംപും സംഘവും തല്‍സമയം കണ്ടത്. ഉന്നത ഉദ്യോഗസ്ഥരും ട്രംപിനൊപ്പമുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിന്‍ലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷന്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയില്‍ ഇരുന്നായിരുന്നു.

'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ച ട്രംപിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവരും സന്നിഹിതരായിരുന്നു. തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ആക്രമണ വിവരം ട്രംപ് പുറത്തുവിട്ടത്.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. 'യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നു'-ട്രംപ് പറഞ്ഞു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇസ്രയേല്‍ സൈന്യത്തെയും ട്രംപ് പ്രശംസിച്ചു. കനത്ത സുരക്ഷയുള്ള ഫോര്‍ഡോ സൈറ്റ്, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെയാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഇതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചതിന് യുഎസ് സൈന്യത്തെയും അദ്ദേഹം പ്രശംസിച്ചു. മറ്റു പല രാജ്യങ്ങള്‍ക്കും സാധ്യമാകാത്ത കാര്യം അമേരിക്കക്ക് കഴിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

1979നുശേഷം ആദ്യമായാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നത്. ആക്രമണം വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഇറാന്‍ ചര്‍ച്ചയിലേക്ക് വന്നില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്.

ഗള്‍ഫ് മേഖലയെ ഒഴിവാക്കി ആക്രമണം ഗ്വാമില്‍ നിന്നും

ഇറാനെ ആക്രമിക്കാന്‍ യു.എസിന് ഗള്‍ഫ് മേഖലയില്‍ തന്നെ നിരവധി സൈനിക കേന്ദ്രങ്ങളുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിലെ ഗ്വാം തിരഞ്ഞെടുത്തത് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. പശ്ചിമ പസഫിക്കിലെ യു.എസിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ഗ്വാമിലേത്. പസഫിക്കിലെ വളരെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് യു.എസിന്റെ ആന്‍ഡേഴ്സണ്‍ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്. നിലവില്‍ പശ്ചിമേഷ്യയിലുള്ള ഏത് യു.എസ് സൈനിക കേന്ദ്രങ്ങളും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്. ഗ്വാമാകട്ടെ ഇറാന് അപ്രാപ്യമായ ദൂരവും. അതിനാല്‍ ഗള്‍ഫ് മേഖലയിലെ താവളങ്ങള്‍ ഉപയോഗിച്ചില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ശനിയാഴ്ചയാണ് ആക്രമണത്തിന്റെ സൂചനകള്‍ നല്‍കി ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെ ഗ്വാമിലേക്ക് മാറ്റിയത്. യു.എസിലെ മിസോറിയില്‍ നിന്നാണ് ഗ്വാമിലേക്ക് യുദ്ധവിമാനങ്ങളെ എത്തിച്ചത്. നേരിട്ട് യു.എസില്‍ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമില്‍ നിന്നാകുമ്പോള്‍ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇത് കണക്കിലെടുത്താണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത്.

ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദുമകലെയാണ് ഇറാന്‍ സ്ഥിതിചെയ്യുന്നത്. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും.

ചിലവേറിയ ആക്രമണം

ഒരു ബി2 സ്പിരിറ്റ് ബോംബര്‍ വിമാനത്തിന്റെ വില 210 കോടി ഡോളറാണ്. (ഏകദേശം ഇന്നത്തെ നിലയില്‍ 18182 കോടി ഇന്ത്യന്‍ രൂപ) ഇത്രയും വിലയേറിയ സൈനിക ആസ്തിയെ ഇറാന്റെ പ്രത്യാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതും ഗ്വാമിനെ കേന്ദ്രമാക്കി ആക്രമണം നടത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

യു.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് 1941 ല്‍ ജാപ്പനീസ് സൈന്യം പിടിച്ചെടുത്തിരുന്നു. പേള്‍ഹാര്‍ബര്‍ ആക്രമണം നടന്ന അന്നുതന്നെയാണ് ഈ ദ്വീപ് യു.എസിന്റെ പക്കല്‍ നിന്ന് ജാപ്പനീസ് സൈന്യം ദ്വീപ് പിടിച്ചെടുത്തത്. തുടര്‍ന്ന് 1944ല്‍ ദ്വീപിന്റെ നിയന്ത്രണം യു.എസ് തിരികെ പിടിച്ചു. പസഫിക് മേഖലയില്‍ യു.എസ് അപ്രമാധിത്വം നിലനിര്‍ത്താനും നിരവധി സൈനിക നീക്കങ്ങള്‍ക്കും നിര്‍ണായകമായ സൈനിക കേന്ദ്രമാണ് ഗ്വാം. നിലവില്‍ സൈനികരും അവരുടെ കുടുംബങ്ങളും വിരമിച്ച സൈനികരുമടങ്ങുന്ന ജനസമൂഹമാണ് ഇവിടെ അധികവും.

1898ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷമാണ് ഈ ദ്വീപ് യു.എസിന്റെ അധീനതയിലാകുന്നത്. നിലവില്‍ ഈ സൈനിക കേന്ദ്രത്തില്‍ യു.എസിന്റെ ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനികള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ ആണവായുധങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ ആകാശം ശൂന്യം

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി യുഎസ് കൂടി പങ്കാളിയായതോടെ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാനക്കമ്പനികള്‍. വിമാനങ്ങളുടെ സഞ്ചാരദിശകള്‍ ട്രാക്ക് ചെയ്യുന്ന ഫ്ളൈറ്റ് റഡാര്‍ 24 എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് 'പശ്ചിമേഷ്യയുടെ ആകാശം നിലവില്‍ ശൂന്യമാണ്' എന്നാണ്. ഇസ്രയേലും ഇറാനും പരസ്പരമുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിമാനങ്ങള്‍ ഈ വ്യോമമേഖല ഒഴിവാക്കുന്നതെന്ന് ഫ്ളൈറ്റ് റഡാര്‍ 24 എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. സംഘര്‍ഷപ്രദേശത്തു നിന്ന് സ്വന്തം പൗരരെ ഒഴിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍ മാത്രമാണ് പല രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

മേഖലയില്‍ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം കൂടിയായതോടെ വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും പശ്ചിമേഷ്യയിലെ പ്രധാന വ്യോമപാതകള്‍ ഒഴിവാക്കിയ മട്ടാണ്. ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ സഞ്ചരിക്കുന്നില്ലെന്ന് വെബ്സൈറ്റിലെ സൂചനകള്‍ വ്യക്തമാക്കുന്നു. കാസ്പിയന്‍ കടലിന് മീതെയോ ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെയോ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ പാതകള്‍ ചെലവേറിയതാണ്. കൂടുതല്‍ ഇന്ധനച്ചെലവും കൂടുതല്‍ സഞ്ചാരസമയവുമുള്‍പ്പെടെ വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്.