ഒട്ടാവ: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന്‍ ജയിക്കില്ലെന്നും വല്ലാതെ വൈകും മുമ്പ് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ' അവര്‍ കരാറുണ്ടാക്കാന്‍ തയ്യാറാവണം. ഇറാന്‍ ഈ യുദ്ധം ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഉടനടി ചര്‍ച്ചയ്ക്ക് തയ്യാറാകണം, വളരയധികം വൈകും മുമ്പ്'- ട്രംപ് കാനഡയില്‍ ജി-7 ഉച്ചകോടിയോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ജി- 7 പ്രസ്താവനയില്‍ ട്രംപ് ഒപ്പുവയ്ക്കില്ലെന്നും സൂചനയുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരേ തിരിയരുതെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. ' ഞങ്ങള്‍ക്ക് നേരേ ഏതെങ്കിലും രൂപത്തില്‍ ആക്രമണം ഉണ്ടായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അമേരിക്കന്‍ സേന പൂര്‍ണ കരുത്തോടെ നിങ്ങള്‍ക്ക് നേരേ വരും'-ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ.

അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെന്ന് ജി 7 നേതാക്കള്‍ അഭിപ്രായപ്പെട്ടു. സംഘര്‍ഷം പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ഒരു കാരണവശാലും ഇറാന്‍ ആണവായുധ നിര്‍മ്മാണ ശേഷി കൈവരിക്കാന്‍ അനുവദിക്കരുതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡ്രറിക് മെര്‍സ് പറഞ്ഞു.

അതേസമയം സംഘര്‍ഷം അവസാനിപ്പിക്കാന്‍ തങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന സൂചന ഇറാന്‍ നല്‍കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്ക പങ്കുചേരാത്തിടത്തോളം ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇറാന്‍ അധികൃതരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, തങ്ങള്‍ പിന്തിരിയില്ലെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. ടെഹ്‌റാന് മേല്‍ തങ്ങള്‍ക്ക് പൂര്‍ണ വ്യോമാധിപത്യം ഉണ്ടെന്നും നാലുദിവസത്തെ വ്യോമാക്രമണത്തില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തില്‍ ഗണ്യമായ ഭാഗവും റോക്കറ്റ് ലോഞ്ചറുകളും സൈനിക താവളങ്ങളും തകര്‍ത്തുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.