ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച തീവണ്ടിയാണ് വന്ദേഭാരത്. കേരളത്തിലെ അതിവേഗ തീവണ്ടി മോഹത്തെ തകര്‍ത്ത തുറുപ്പ് ചീട്ട്. എന്നാല്‍ ഈ വണ്ടിയില്‍ കേന്ദ്രത്തിന് താളം തെറ്റുകായണോ? ഈ സംശയം ചര്‍ച്ചയാക്കുന്ന റിപ്പോര്‍്ട്ടുകളാണ് വരുന്നത്. പുതിയ വന്ദേഭാരത് തീവണ്ടികളില്‍ പലതും പൊടി പിടിച്ചു കിടക്കുകയാണ്. ഇത് റെയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയായി മാറും.

കേരളത്തില്‍ വന്ദേ ഭാരത് സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ അങ്ങനെ അല്ല.രാജ്യത്ത് 16 വന്ദേ ഭാരത് വണ്ടികളാണ് ഓടാതെ വെറുതെ കിടക്കുന്നത്. ഓടിക്കാന്‍ പറ്റിയ ട്രാക്കുകളും ലാഭം കിട്ടുന്ന റൂട്ടുകളുമില്ലാത്തതിനാലാണ് 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് ട്രെയിനുകള്‍ വെറുതെ കിടക്കുന്നത്. മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ വേ?ഗം കൈവരിക്കാന്‍ കഴിയുന്ന ട്രെയിനുകളാണ് വന്ദേഭാരത്. എന്നാല്‍ സിഗ്‌നലുകള്‍ നവീകരിച്ചതും ഈ വേ?ഗം കൈവരിക്കാന്‍ കഴിയുന്നതുമായ ട്രാക്കുകള്‍ ഇന്ത്യയില്‍ കുറവാണെന്ന് റയില്‍വെ വ്യക്തമാക്കുന്നു. ഇത് കേരളവും ചര്‍ച്ചയാക്കും.

കേരളം സില്‍വര്‍ ലൈന്‍ പദ്ധതി മുമ്പോട്ട് വച്ചത് ഈ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ്. വന്ദേഭാരതിലെ പ്രതിസന്ധിയില്‍ അതിവേഗ റെയില്‍ പാതയെന്ന സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും ട്രാക്കിലാക്കാനുള്ള സാധ്യത കേരളം തേടും. ഇതിന് വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കും. അതിവേഗ യാത്രയ്ക്ക് പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം സജീവമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.

ട്രാക്കുകളുടെ അപര്യാപ്തതയും ലാഭകരമായ റൂട്ട് കണ്ടെത്താന്‍ കഴിയാത്തതുമാണ് വന്ദേഭാരതിന് വെല്ലുവിളിയാകുന്നത്. മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അധികൃതര്‍ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികള്‍ ഓടിക്കാവുന്ന രീതിയില്‍ ട്രാക്കുകള്‍ നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികള്‍ക്കുവേണ്ടി പല ഹ്രസ്വദൂര വണ്ടികളും പിടിച്ചിടേണ്ടിവരുന്നു.

എട്ട് കോച്ചുള്ള വന്ദേഭാരത് വണ്ടി ഓടുന്ന റൂട്ടില്‍ പലപ്പോഴും നാലോ, അഞ്ചോ വണ്ടികള്‍ പിടിച്ചിടുന്നു. ഈ വണ്ടികളില്‍ യാത്ര ചെയ്യുന്നത് 5000-ത്തോളം പേരാണ്. എട്ട് കോച്ചുള്ള വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത് 500 പേരും. 500 പേര്‍ യാത്ര ചെയ്യുന്നതിനായി 5000-ത്തോളം പേര്‍ വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഇത് വന്ദേഭാരത് വണ്ടികള്‍ക്കെതിരേ യാത്രക്കാരില്‍ പ്രതികൂല വികാരമുണ്ടാക്കുന്നെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

52 കോടി രൂപയാണ് എട്ട് കോച്ചുള്ള വന്ദേഭാരത് നിര്‍മിക്കാന്‍ വേണ്ടിവരുന്ന തുക. 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് വണ്ടികളാണ് ഇപ്പോള്‍ വെറുതെയിട്ടിരിക്കുന്നത്. വന്ദേ ഭാരത് ചെയര്‍കാറിന് ഒരു ഭാഗത്തേക്ക് എട്ട് മണിക്കൂര്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. അതിനാല്‍ത്തന്നെ എട്ടു മണിക്കൂറില്‍ യാത്ര അവസാനിക്കുന്ന തിരക്കുള്ള റൂട്ടുകള്‍മാത്രമേ തിരഞ്ഞെടുക്കാനാവൂ. അര്‍ധരാത്രി മുതല്‍ രാവിലെ അഞ്ചു വരെ വന്ദേഭാരത് ചെയര്‍കാര്‍ സര്‍വീസ് നടത്താറില്ല. വന്ദേ സ്ലീപ്പര്‍ തീവണ്ടികള്‍ അവതരിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണ്. ഈ തീവണ്ടിയുടെ മോഡലും പുറത്തു വന്നു.

ഇതിനിടെയാണ് വന്ദേഭാരതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്. ഈ സാഹചര്യം വന്ദേ മെട്രോയേയും തകര്‍ക്കുമോ എന്ന ആശങ്ക ശക്തമാണ്. ഏതായാലും റെയില്‍വേ എല്ലാ സാധ്യതകളും വന്ദേഭാരതിനെ ട്രാക്കിലാക്കാന്‍ പരിഗണിക്കുന്നുണ്ട്.