തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പ്രകോപനമൊന്നും ഇല്ലാതെയായിരുന്നു ആക്രമണം.

വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വെള്ളറട പനച്ചമൂട്‌സ്വദേശി സുരേഷ് കുമാറിനെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുത്തു. ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലുവയില്‍ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ പ്രകോപനം ഇല്ലാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ടോയ്ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ നടുവില്‍ ചവിട്ടിയാണ് അക്രമി പുറത്തേക്ക് തള്ളിയത്. തന്നെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രക്ഷിക്കുകയായിരുന്നു'- യാത്രക്കാരിയായ അര്‍ച്ചന പറഞ്ഞു.

ട്രാക്കില്‍ വീണ യുവതിയെ കണ്ട് അപ്രതീക്ഷിതമായി എതിരെ വന്ന മെമു ട്രെയിന്‍ നിര്‍ത്തുകയും, യാത്രക്കാര്‍ സഹായത്തിനെത്തി അവരെ മെമു ട്രെയിനില്‍ കയറ്റി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസിന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ട്രാക്കില്‍ വീണുകിടന്ന യുവതിയെ ആരെങ്കിലും തള്ളിയിട്ടതാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊച്ചുവേളിയില്‍ നിന്ന് പ്രതിയായ സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും, യുവതിയെ തള്ളിയിട്ടതിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

യുവതിയുടെ നില അതീവ ഗുരുതരമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.