ഗാസ സിറ്റി: ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ ഇസ്രായേള്‍ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും എറിഞ്ഞു കൊടുത്തു പെരുച്ചാഴിയെ പോലെ തുരങ്കത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു യഹിയ സിന്‍വര്‍ എന്ന ഹമാസ് നേതാവ്. ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരനായ ഇദ്ദേഹം പലസ്തീനികളെ യുദ്ധത്തിന് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഗാസയിലെ ജനത മുഴുവന്‍ സിന്‍വറിന്റെ എടുത്തുചാട്ടത്തിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ തുരങ്കത്തില്‍ നിന്നും പുറത്തുചാടിയപ്പോഴാണ് സിന്‍വറിനെ ഇസ്രായേല്‍ സേന വധിച്ചത്. സിന്‍വറിന്റെ അന്ത്യദൃശ്യങ്ങളെല്ലാം സൈബറിടത്തിലൂടെ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഹമാസ് നേതാക്കളുടെ ആഢംബര ജീവിതത്തിനും തെളിവാകുകയാണ്. ദുരിതത്തിലും പട്ടിണിയിലും കഴിയുമ്പോഴും ഹമാസ് നേതാക്കള്‍ അത്യാഡംബര ജീവിതം നയിക്കുന്നവര്‍ ആണെന്ന സത്യം വളരെ നേരത്തേ തന്നെ പുറത്ത് വന്നതാണ്. ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയ ഖത്തറില്‍ പഞ്ചനക്ഷത്ര ജീവിതമാണ് നയിച്ചിരുന്നത്. അവിടെ പല വ്യവസായങ്ങളും നടത്തിയിരുന്ന ഇയാളുടെ മക്കളും അതിസമ്പരാണ്. ഖത്തറില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന ഹനിയ ഇറാനില്‍ എത്തിയപ്പോഴാണ് മൊസാദിന് അയാളെ വധിക്കാന്‍ കഴിഞ്ഞത്.

ഹനിയയുടെ പിന്‍ഗാമിയായ യാഹ്യാ സിന്‍വറും സുഖലോലുപതയുടെ കാര്യത്തില്‍ ഒട്ടും പിന്നാലിയിരുന്നില്ല എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. അണികളും ഗാസയിലെ സാധാരണക്കാരും പട്ടിണി കിടക്കുമ്പോഴും ഇയാളും

കുടുംബവും ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കുള്ളില്‍ സുഖകരമായ ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ ദിവസം യാഹ്യാ സിന്‍വറിന്റെ ഒരു പഴയ വീഡിയോ ഇസ്രയേല്‍ പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സിന്‍വര്‍ കുടുംബത്തിനൊപ്പം രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. യഹിയ സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. ടെലിവിഷന്‍, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്.

മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കമാണ് ഇതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത പരിഗണനകളാണ് ഇതെന്നും യഹിയ സിന്‍വാര്‍ എപ്പോഴും സ്വന്തം കാര്യത്തിനും പണത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു. അതേ സമയം ഇതേ വീഡിയോയില്‍ യാഹ്യാ സിന്‍വറുടെ ഭാര്യ സമര്‍ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും സമൂഹ മാധ്യമമായ എക്‌സില്‍ ചര്‍ച്ചാവിഷയമായി.



ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണല്‍ അവിചായ് അദ്രേയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ആഡംബര ബ്രാന്‍ഡായ ഹമീസ് ബിര്‍കെന്റേതാണ് ഈ ബാഗെന്നും ഇതിന് ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും അവിചായ് അദ്രേ പറയുന്നു. ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ അലയുന്ന സമയത്താണ് യാഹ്യാ സിന്‍വറിന്റെ ഭാര്യ 27 ലക്ഷം രൂപയുടെ ബാഗുമായി നടക്കുന്നതെന്ന്ും അ്രേദ കുറ്റപ്പെടുത്തുന്നു.

മരണ സമയത്ത് സിന്‍വറിന് മുന്നൂറ് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ മൃതദേഹം കാണപ്പെട്ട മുറിയിലും നോട്ടുകെട്ടുകള്‍ കണ്ടെടുത്തിരുന്നു. അതേസമയം സൈബറിടത്തില്‍ പ്രചരിക്കുന്ന വീഡിയോയെ തള്ളിപ്പറഞ്ഞ് ഹമാസും രംഗത്തുവന്നു. കമാന്‍ഡര്‍ യഹിയ സിന്‍വാറിനേയും അദ്ദേഹത്തിന്റെ സഹോദരങ്ങളേയും അപമാനിച്ച് തങ്ങളുടെ സൈന്യത്തിന്റെ തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പ്രതികരിച്ചു. തങ്ങളുടെ ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ നിന്ന യഹിയ സിന്‍വാര്‍ യുദ്ധക്കളത്തില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു.