പാലാ: ലോറിയില്‍ സഹായിയായ പോയ യുവാവ് തട്ടുകടയില്‍ ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കാര്‍ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍പ്പെട്ട യുവാവിനെ ഇടിച്ചിട്ട കാറില്‍ തന്നെ ആുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രികര്‍ മുങ്ങി. ക്രിസ്മസ് തലേന്ന് രാത്രി 11.30 ന് പാലാ പൊന്‍കുന്നം റൂട്ടില്‍ പൈകയില്‍ വച്ചാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ എരുമേലി കനകപ്പലം സ്വദേശി അനോജ് (43) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്്.

ഇയാളുടെ തലയ്ക്ക് പരുക്കുണ്ട്. ഒരു കാല്‍ ഒടിഞ്ഞു. അപകടം നടന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ പൂവരണിയിലെ ഹോസ്പിറ്റലിന് സമീപം റോഡരികില്‍ കാടുകയറിയ സ്ഥലത്താണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. വെളിച്ചം ഇല്ലാത്തതിനാല്‍ വാഹനയാത്രികര്‍ ആരും തിരിച്ചറിഞ്ഞില്ല. മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ദിശ അറിയാതെ വന്നു. രണ്ട് മണിക്കൂറിന് ശേഷം തിരിച്ചലിനൊടുവിലാണ് കണ്ടെത്തുന്നത്.

എരുമേലിയില്‍ നിന്നും പെരുമ്പാവൂരിലേയ്ക്ക് ലോഡുമായി പോയ ലോറിയിലെ സഹായിയായിരുന്നു അേനാജ്. ഡ്രൈവര്‍ ജിതിന്‍ പൈകയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ പുറത്ത് വിശ്രമിക്കുകായിരുന്ന അേനാജ് റോഡ് മുറിച്ചു കിടന്നപ്പോഴാണ് കാര്‍ ഇടിച്ച് പരുക്കേല്‍ക്കുന്നത്. അല്‍പ്പ സമയം കഴിഞ്ഞാണ് അപകടം നടന്ന വിവരം ജിതിന്‍ അറിയുന്നത്. അനോജിനെ കാണാതെ വന്നതോടെ ഫോണില്‍ വിളിച്ചപ്പോള്‍ കാറിലുണ്ടായിരുന്ന സ്ത്രീയാണ് ഫോണ്‍ എടുത്തത്. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് അതുവഴിയെത്തിയ ലോറി ഡ്രൈവറായ സുഹൃത്തുമായി അന്വേഷണം നടത്തി. ഫോണില്‍ വളിച്ചപ്പോള്‍ അനോജ് സംസാരിച്ചു. വഴിയരികില്‍ ഉപേക്ഷിച്ചതായും വാഹനം പോകുന്ന വെളിച്ചം കാണാമെന്നും വെടിക്കെട്ടിന്റെ പ്രകാശം മുകളില്‍ കാണുന്നുണ്ടെന്നും പറഞ്ഞു. കാര്‍ ഒടിഞ്ഞതിനാല്‍ കിടക്കുന്ന സ്ഥലത്തു നിന്നും മാറാന്‍ കഴിയില്ലായിരുന്നു. ഇയാള്‍ പറഞ്ഞത് അനുസരിച്ച് പള്ളിയിലെ പ്രാര്‍ത്ഥനയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അനോജിനെ കാണുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിനെ പിന്നീട് ബന്ധുക്കള്‍ എത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് പാലാ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ. യുടെ നേതൃത്വത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.. ഇടിയുടെ ആഘാതത്തില്‍ കാല്‍ ഒടിയുകയും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത യുവാവ് മരണപെട്ടു എന്ന ധാരണയില്‍ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് പോലീസിന്റെ നിഗമനം. കാര്‍ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചു. മാതാപിതാക്കള്‍ മരണപ്പെട്ട അനോജ് അവിവാഹിതനാണ്. ഒറ്റയ്ക്കാണ് താമസം.