ദോഹ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് ആറ് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. വിനോദയാത്ര സംഘത്തില്‍ മലയാളികളും കര്‍ണാടക സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്