തിരുവനന്തപുരം: നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയിച്ചപ്പോൾ തന്നെ മന്ത്രിസ്ഥാനം തേടിയെടുത്തുകയാണ് പി രാജീവിന്. രണ്ടാം പിണറായി സർക്കാറിനെ നിർണായക ചുമതല തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാർലമെന്ററി രംഗത്ത് മികച്ച ട്രാക്ക് റെക്കോർഡുണ്ടാക്കിയ നേതാവാണ് പി രാജീവ്. അദ്ദേഹത്തിന് ഏതു വകുപ്പാകും ലഭിക്കുക എന്നതാണ് ഇനിയും അറിയേണ്ടത്.

മുമ്പ് രാജ്യസഭയിൽ സ്ഥാനം വഹിച്ച ഘട്ടത്തിൽ പ്രതിപക്ഷ നേതാക്കൾ പോലും അരുൺ ജെയ്റ്റ്‌ലിയെയും ഗുലാം നബിയെയും പിന്തുണച്ചു രംഗത്തുവന്നിരുന്നു. രാജ്യസഭാംഗമെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിട പറയുമ്പോഴാണ് നേതാക്കളെല്ലാം ഒരേ സ്വരത്തിൽ രാജീവിന് വേണ്ടി വാദിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായിരുന്നു കളമശ്ശേരി. ഫലം വന്നപ്പോൾ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ 15,000ൽ അധികം വോട്ടുകൾക്ക് മറികടന്ന് ജയിച്ചുകയറിയത് പി രാജീവ് ആയിരുന്നു. ഇപ്പോൾ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 'പുതുമുഖ' മന്ത്രിസഭയുടെ ലിസ്റ്റ് പുറത്തുവരുമ്പോഴും അതിലൊരു പേര് രാജീവിന്റേതാണ്. പത്ത് വർഷമായി മുസ്‌ലിം ലീഗ് വിജയിച്ചു വരുന്നൊരു മണ്ഡലം പിടിച്ചെടുത്ത രാജീവിന് അർഹിക്കുന്ന അംഗീകാരം തന്നെയാണ് മന്ത്രിസ്ഥാനം.

പുതിയ കാലഘട്ടത്തിലെ സിപിഎമ്മിന്റെ ശ്രദ്ധേയമായ നേതാക്കളിലൊരാളാണ് മന്ത്രിസഭാംഗമാകുന്ന പി രാജീവ്. ഇടതു രാഷ്ട്രീയത്തിലെ ബൗദ്ധിക വ്യക്തിത്വം, ജനകീയ സമരങ്ങളിലെ മുന്നണി പോരാളി, പാർലമെന്റേറിയൻ എന്ന നിലയിലുള്ള ദേശീയ അംഗീകാരം, വിശേഷണങ്ങൾ നിരവധിയാണ് പി രാജീവിന്. തൃശൂരിലെ മാള മേലാടൂരിൽ നിന്നും കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ പഠിക്കാനെത്തിയ പി രാജീവ് പിന്നീട് എറണാകുളത്തെ സിപിഎമ്മിന്റെ മുഖമായി മാറുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയിൽ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയായി എത്തിയ വളർച്ച.

1994ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വാഹനം എറണാകുളം എം ജി റോഡിൽ തടഞ്ഞ പി രാജീവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. പിന്നീടങ്ങോട്ട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി രാജീവിന്റെ പാർട്ടിയിലെ കുതിപ്പ് അതിവേഗത്തിലായിരുന്നു. 2009ലാണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2016വരെയുള്ള രാജ്യസഭാ കാലത്തെ പ്രവർത്തനം രാഷ്ട്രീയ എതിരാളികളുടെപോലും കൈയടി നേടിക്കൊടുത്തു.

രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ അരുൺ ജെയ്റ്റിലിയും ഗുലാം നബി ആസാദുമൊക്കെ ഉണ്ടായിരുന്നു. രാജ്യസഭാംഗമെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പുതിയ കാലഘട്ടത്തിലെ സിപിഎമ്മിന്റെ ബൗദ്ധിക സാംസ്‌കാരിക മുഖമായാണ് പി രാജീവിനെ വിലയിരുത്തുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റർ ആണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ പി രാജീവിന്റെ കന്നി ജയമാണിത്. നിയമസഭയിലെ ആദ്യ അവസരത്തിൽ തന്നെ മന്ത്രി സ്ഥാനവും രാജീവിനെ തേടിയെത്തി. സംസ്ഥാനം ശ്രദ്ധിച്ച കളമശ്ശേരിയിലെ പോരാട്ടത്തിലെ മിന്നും വിജയത്തിന്റെ തിളക്കം മാറും മുമ്പേ പിണറായി സർക്കാരിലെ നിർണ്ണായക പദവിയിലേക്ക് പി രാജീവ് കടന്നു വരുന്നത് ആവേശത്തോടെയാണ് ഇടതു മുന്നണി പ്രവർത്തകർ കാണുന്നത്. രണ്ടാം പിണറായി സർക്കാരിലെ നിർണ്ണായക ചുമതലയിലേക്ക് രാജീവ് എത്തുമെന്നാണ് പ്രതീക്ഷ.