കോട്ടയം: യുഡിഎഫില്‍ വിപ്ലവകരമായ വിപുലീകരണത്തിന് സാധ്യത. അങ്ങനെ എങ്കില്‍ പിണറായി മന്ത്രിസഭയിലും പുനസംഘടന അനിവാര്യമാകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം മുന്നണി രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരുമ്പോള്‍ അഭ്യൂഹങ്ങള്‍ പലതാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിഷയങ്ങളും പാര്‍ട്ടി വിലയിരുത്തും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. എന്നാല്‍ മുന്നണിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നാണ് ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കിയത്. കേരളാ കോണ്‍ഗ്രസിലെ പലര്‍ക്കും മുന്നണി മാറ്റം അനിവാര്യമാണെന്ന അഭിപ്രായമുണ്ട്. എന്നാല്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ ഫലം കൂടി നോക്കിയ ശേഷം മുന്നണി മാറ്റത്തില്‍ ആലോചന മതിയെന്ന അഭിപ്രായവും സജീവം. വിശദ ചര്‍ച്ച ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കും. മുന്നണി മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ രാജി വയ്‌ക്കേണ്ടി വരും. അങ്ങനെ വന്നാലാകും പിണറായി മന്ത്രിസഭയില്‍ പുനസംഘടനാ സാധ്യത ഉണ്ടാവുക.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി എല്‍ഡിഎഫിനൊപ്പമെത്തിയിട്ട് അഞ്ചുവര്‍ഷമായി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനുമുമ്പാണ് കേരള കോണ്‍ഗ്രസ് എം, ഇടതുമുന്നണിയിലെത്തിയത്. പലയിടത്തും ഇടതുമുന്നണിക്ക് കരുത്തുപകരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മുമായി അടുത്തു. എന്നാല്‍ നിലമ്പൂരില്‍ അടക്കം ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് വന്‍ തോതില്‍ കിട്ടുന്നവെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങുന്നത് ആലോചിക്കുന്നത്. വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന നിലപാട് യോഗത്തിലുയര്‍ന്നേക്കും. മലയോരമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും യോഗം ചര്‍ച്ചചെയ്യും. വന്യ ജീവി ശല്യത്തില്‍ അടക്കം മതിയായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുണ്ടാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതും കേരളാ കോണ്‍ഗ്രസിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്.

യു.ഡി.എഫ് വിപുലീകരണത്തിന് കേരളാ കോണ്‍ഗ്രസിനെ ഉന്നമിട്ട് കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട് കെ.പി.സി.സി നേതൃമാറ്റത്തിന് പിന്നാലെ മുന്നണി ശക്തിപ്പെടുത്തല്‍ ഗൗരവമായി പരിഗണിച്ചാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വിട്ടുപോയ പ്രധാനകക്ഷിയെ മുന്നണിയില്‍ തിരിച്ചെത്തിക്കാനാണ് ശ്രമം. വിസ്മയിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സൂചന നല്‍കിയത് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു. ലക്ഷ്യം എക്കാലത്തും യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (എം) തന്നെ. വി.ഡി.സതീശനും കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുമാണ് അണിയറ ചര്‍ച്ചകളുടെ പിന്നില്‍ എന്നാണ് സൂചന. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ അടൂര്‍ പ്രകാശ് ഇതിനുള്ള ശ്രമം പലവഴിക്ക് നടത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടായ തോല്‍വി കേരളാ കോണ്‍ഗ്രസിനെയും ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയിരിക്കെ ജോസ് കെ.മാണിക്ക് മലബാറില്‍ സുരക്ഷിത സീറ്റ് നല്‍കാമെന്നാണ് ലീഗിന്റെ ഉറപ്പ്.

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. താഴെത്തട്ടില്‍ രണ്ടുചേരികളില്‍ മത്സരിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചാല്‍ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. മുന്നണി വിട്ടുപോയ ആര്‍.ജെ.ഡിയുമായും യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സി.പി.എമ്മുമായി പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കിയ ആര്‍.ജെ.ഡി ഇടതില്‍ തുടരും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു മുന്നണിയെ ബലപ്പെടുത്തണമെന്ന വികാരം യുഡിഎഫിലും ശക്തമാണ്. കേരള കോണ്‍ഗ്രസിനെ (എം) കൂടി ഒപ്പം നിര്‍ത്തിയാല്‍ മധ്യ കേരളത്തില്‍ അടിത്തറ കൂടുതല്‍ വിപുലമാക്കാമെന്ന ചിന്ത യുഡിഎഫില്‍ ചിലര്‍ക്കുണ്ട്. തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങിയാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പുറമേ മുസ്ലിം ലീഗിന്റെയും സജീവ ഇടപെടലുണ്ടാകും.

സ്വന്തം രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്കു നല്‍കിയാണ് കേരള കോണ്‍ഗ്രസിനെ (എം) സിപിഎം എല്‍ഡിഎഫില്‍ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. അതിനെ തള്ളിപ്പറഞ്ഞുള്ള മുന്നണി മാറ്റം ജോസ് കെ.മാണിക്ക് എളുപ്പമാവില്ല. സിപിഐ സമ്മതിക്കില്ലെങ്കിലും മധ്യകേരളത്തില്‍ എല്‍ഡിഎഫിനു കരുത്തുപകരുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള പങ്കിനെ സിപിഎം അംഗീകരിക്കുന്നു. തങ്ങളുടെ കയ്യിലുള്ള രാജ്യസഭാ സീറ്റ് 2018ല്‍ ജോസ് കെ.മാണിക്കു നല്‍കിയ ചരിത്രം കോണ്‍ഗ്രസിന്റെയും മുന്നിലുണ്ട്. പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്ന ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ ഇടപെടലും മുന്നണി മാറ്റത്തില്‍ നിര്‍ണായകമാണെന്നാണു യുഡിഎഫിന്റെ വിലയിരുത്തല്‍.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരമുയരുന്ന സ്ഥിതിയുണ്ടെന്ന് നിലമ്പൂരില്‍ തെളിഞ്ഞു. സ്വാധീന മേഖലകളില്‍ പോലും തിരിച്ചടി നേരിട്ടേക്കാമെന്ന സാഹചര്യം കേരള കോണ്‍ഗ്രസിനു പരിഗണിക്കേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടല്‍.