ന്യൂല്‍ഡഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി. ആംആദ്മിയ്ക്ക് അധികാര നഷ്ടം ഉണ്ടായതിന് അപ്പുറത്തേക്ക് പാര്‍ട്ടിയെ തളര്‍ത്തുന്നതാണ് കെജ്രിവാളിന്റെ തോല്‍വി. മദ്യ നയ അഴിമതിയില്‍ ജയിലിലായതോടെ കെജ്രിവാളിന്റെ ഇമേജ് ഇടിഞ്ഞുവെന്ന് വ്യക്തം. ഇതിനൊപ്പം ഔദ്യോഗിക വസതിയിലെ മോടി കൂട്ടലും വിനയായി. കെജ്രിവാളിനെ പിടിച്ചു കെട്ടാന്‍ ആസൂത്രിതമായ രാഷ്ട്രീയ നീക്കങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. ഹനുമാന്‍ ഭക്തനെന്ന് പറഞ്ഞ് ബിജെപിയുടെ ഹിന്ദു രാഷ്ട്രീയ പിടിച്ചു കെട്ടിയ കെജ്രിവാളിനെ തളയ്ക്കാന്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ചര്‍ച്ചകള്‍ പോലും ബിജെപി ഒഴിവാക്കി. വികസനവും അഴിമതിയും ചര്‍ച്ചയാക്കി. ഇതിനൊപ്പം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ജനകീയനായ സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തി. കെജ്രിവാളിനെ തളര്‍ത്തിയത് ബിജെപിയിലെ ഡല്‍ഹിയിലെ പുതു താരോധയമാണ് പര്‍വേശ് ശര്‍മ്മ. മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ പ്രിയ പുത്രന്‍, തീവ്രനിലപാടുകളിലൂടെ രാഷ്ട്രീയ ചര്‍ച്ചകളെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള പരിവാറുകാരുടെ പുതിയ നേതൃ മുഖം. കെജ്രിവാളിനെ തളച്ച് പര്‍വേശ് ശര്‍മ്മ കരുത്തു കാട്ടുമ്പോള്‍ അത് ബിജെപിക്കും നല്‍കുന്നത് ആഹ്ലാദമാണ്. ജാട്ട് വിഭാഗക്കാരനായ ആര്‍ എസ് എസുകാരന്‍.

ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ ആദ്യ റൗണ്ടില്‍ തന്നെ പര്‍വേശ് ലീഡ് നേടിയിരുന്നു. പിന്നീട് കെജ്രിവാള്‍ മുന്നിലെത്തി. ആറാം റൗണ്ട് മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്നേറ്റമായിരുന്നു. പതിനൊന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ലീഡ് മൂവായിരമായി. ഇതോടെ ആംആദ്മി ക്യാമ്പില്‍ നിരാശ വ്യക്തം. കെജ്രിവാളിനെ സാമന്യം നല്ല മാര്‍ജിനില്‍ തന്നെ ഡല്‍ഹിയിലെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകന്‍ മുട്ടു കുത്തിച്ചു. ഡല്‍ഹിയിലെ ഏറ്റവും ജനകീയനായ മുന്‍ പാര്‍ലമെന്റ് അംഗം എന്ന തിരിച്ചറിവിലാണ് കെജ്രിവാള്‍ എന്ന വന്‍മരത്തെ അരിഞ്ഞു വീഴ്ത്താന്‍ പര്‍വേശ് ശര്‍മ്മയെ തന്നെ ബിജെപി നിയോഗിച്ചത്. ആര്‍ എസ് എസ് നിര്‍ദ്ദേശമായിരുന്നു ഇക്കാര്യത്തില്‍ പാലിച്ചത്. ഇത് ഫലത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച അട്ടിമറി വിജയം നല്‍കുകയാണ്. പശ്ചിമ ഡല്‍ഹിയില്‍ നിന്നും രണ്ടു തവണ എംപിയായ നേതാവാണ് പര്‍വേശ് സാഹിബ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല. ഡല്‍ഹി നിയമസഭ പിടിക്കാനുള്ള ആര്‍ എസ് എസ് കരുതല്‍ അന്നു തന്നെ തുടങ്ങുകയും ചെയ്തു. ആ കരുതലാണ് കെജ്രിവാളിനെ വീഴ്ത്തിയത്.

തനിക്ക് വിലക്കേര്‍പ്പെടുത്താന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന പരസ്യ വെല്ലുവിളിയുമായി ചര്‍ച്ചകളിലെത്തിയ ബിജെപിയുടെ മുന്‍ എംപിയാണ് പര്‍വേശ് വര്‍മ്മ. 2020ല്‍ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പര്‍വേശ് വര്‍മ്മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ നാല് ദിവസത്തെ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ നേതാവാണ് അഞ്ചു കൊല്ലം കഴിയുമ്പോള്‍ അരവിന്ദ് കെജ്രിവാളിനെ രാഷ്ട്രീയ പോരാട്ടത്തില്‍ വെട്ടി വീഴ്ത്തുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആളികത്തിച്ചായിരുന്നു പര്‍വേശിന്റെ പ്രചരണം. ഇതിന് മുന്നില്‍ കെജ്രിവാള്‍ വീണു. ഇനി അറിയേണ്ടത് ഈ നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയാകുമോ എന്ന് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രി കൂടിയായ സാഹിബ് സിംഗ് വര്‍മ്മയുടെ മകന് ആര്‍ എസ് എസ് മനസ്സും അനുകൂലമാണ്. 1996 മുതല്‍ 1998 വരെ രണ്ടു കൊല്ലം ഡല്‍ഹിയെ ഭരിച്ച സാഹിബ് സിംഗ് വര്‍മ്മയുടെ മകനായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്. അത് ബിജെപിക്ക് കാല്‍നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ കാലുറപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് ഫലം നല്‍കുകയാണ്.

''പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ദേശദ്രോഹി എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കാന്‍ സാധിക്കും. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ ഡല്‍ഹി മുഖ്യമന്ത്രി തയ്യാറായാല്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കണം. സ്വന്തം രാജ്യം ശത്രുരാജ്യത്ത് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയം ഉന്നയിച്ചാല്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് തന്നെ വിളിക്കണം.'' പര്‍വേശ് വര്‍മ്മ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 2020 നടത്തിയ പ്രതികരണം ഈ തിരഞ്ഞെടുപ്പില്‍ പോലും ഏറെ ചര്‍ച്ചയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമേ തന്ന വിലക്കാന്‍ സാധിക്കൂ എന്നും പര്‍വേശ് വര്‍മ്മ അവകാശപ്പെട്ടിരുന്നു. ഒടുവില്‍ ഡല്‍ഹി ജനതയുടെ മനസ്സ് പര്‍വേശ് പിടിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ ബിജെപി എംപി കൂടിയായ പര്‍വേഷ് സാഹിബ് സിംഗ് വര്‍മ നടത്തിയ പഴയ പ്രസ്താവനയും തീവ്ര നിലപാടുകാരന്റേതായിരുന്നു.

പശ്ചിമ ഡല്‍ഹിലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയിലും പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മ തിളങ്ങി. ആദ്യമായി 2014ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ 17-ാമത് ലോക്സഭയിലേക്ക് 5,78,486 വോട്ടുകള്‍ക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് ഡല്‍ഹിയിലെ എക്കാലത്തെയും ഉയര്‍ന്ന മാര്‍ജിനിലെ വിജയമാണ്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെഹ്‌റോളി വിധാന്‍ സഭാ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം ദില്ലി വിധാന്‍ സഭാ സ്പീക്കര്‍ യോഗാനന്ദ് ശാസ്ത്രിയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയ ജയ മുന്നേറ്റം തുടങ്ങുന്നത്. 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ പശ്ചിമ ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും സീറ്റ് കിട്ടിയില്ല. പക്ഷേ നിരാശനാകാതെ ആര്‍ എസ് എസ് പക്ഷത്ത് നിന്നും പ്രവര്‍ത്തനം തുടര്‍ന്നു. അതിന് വരും കാലങ്ങളില്‍ അംഗീകാരവും കിട്ടി.